പട്ടാമ്പി : അമ്പത് കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തസ്സംസ്ഥാന സംഘത്തിലെ ഒരു കണ്ണികൂടി പിടിയിൽ.
സംഘത്തലവൻ പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി രതീഷ് ചന്ദ്ര നേരത്തെ പിടിയിലായിരുന്നു.
തട്ടിപ്പിനുപയോഗിച്ച സോഫ്റ്റ് വെയർ നിർമിച്ച പത്തനംതിട്ട ആറന്മുള ശ്രീകൃഷ്ണഭവനത്തിൽ ശ്യാം കൃഷ്ണനെയാണ് (29) പ്രത്യേകാന്വേഷണസംഘം ആറന്മുളയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ബയോ ടെക്നോളജി ബിരുദധാരിയായ ശ്യാം കൃഷ്ണൻ എറണാകുളത്ത് വെബ് ഡിസൈനിങ്ങും സോഫ്റ്റ് വെയർ നിർമാണവും നടത്തുകയാണ്.
സംഘത്തലവൻ തിരുമിറ്റക്കോട് സ്വദേശി രതീഷ് ചന്ദ്രയുമായി വർഷങ്ങളായി ഇയാൾക്ക് ബന്ധമുണ്ട്. പട്ടാമ്പിയിൽ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ നിർമിച്ചത് ശ്യാം കൃഷ്ണനാണ്.
കോടികൾ തട്ടിയ ഇപ്പോഴത്തെ കമ്പനിക്കുവേണ്ടിയും ഇയാളാണ് സോഫ്റ്റ് വെയർ നിർമിച്ചത്.
കംപ്യൂട്ടർ വിദഗ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് രണ്ടു കോടിയോളം രൂപ ഇയാൾ തട്ടിയതായും സംശയമുണ്ട്.
പണം സിനിമാമേഖലയിലും റിയൽ എസ്റ്റേറ്റ് ബിസിനസിലും ഓൺലൈൻ കറൻസിയായും നിക്ഷേപിച്ചതായി വിവരമുണ്ട്.
പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേർ പരാതിയുമായെത്തി. വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ രതീഷ് ചന്ദ്ര, ഹരീഷ് ബാബു എന്നിവർ റിമാൻഡിലാണ്.
കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ മനോജ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ, പ്രശാന്ത് എന്നിവരാണ് ശ്യാമിനെ പിടികൂടിയത്.
അമ്പത് കോടിയുടെ മണിചെയിൻ തട്ടിപ്പ്: സോഫ്റ്റ്‌വേർ നിർമിച്ചയാളും പിടിയിൽ
ഓഗസ്റ്റ് 06, 2022
Tags