നവീകരണത്തിനൊപ്പം ഷോപ്പിങ് കോംപ്ളക്സും പഞ്ചായത്ത് ഓഫീസും നിർമ്മിക്കാനുള്ള പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനെല്ലാംകൂടി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും എം.പി., എം.എൽ.എ. ഫണ്ടുകളും കച്ചവടമുറികൾ ആവശ്യമുള്ളവരിൽനിന്ന് തുക മുൻകൂറായി വാങ്ങിയുമൊക്കെ ഈ തുക സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. ഈ രീതിയിൽ തുക കണ്ടെത്താൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെങ്കിൽ ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്താനും ഭരണസമിതി ആലോചിക്കുന്നുണ്ട്. ഡി.പി.ആർ. തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ പഞ്ചായത്ത് മണ്ണുപരിശോധന നടത്തിയുള്ള റിപ്പോർട്ട് നൽകണമെന്നും അതിനുശേഷമേ ഡി.പി.ആർ. തയ്യാറാക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഊരാളുങ്കൽ. മണ്ണ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഊരാളുങ്കലിനാണെന്ന് പഞ്ചായത്തും നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച കത്തും ഭരണസമിതി ഊരാളുങ്കലിന് അയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണ് പരിശോധന അവർതന്നെ നടത്താൻ സന്നദ്ധമായതോടെയാണ് ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തിയത്. പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ധീഖ്, മുൻ വൈസ് പ്രസിഡന്റ് കെ.ടി. സിദ്ധീഖ്, ജയകുമാർ തുടങ്ങിയവർ വിദഗ്‌ധസംഘത്തിനൊപ്പം ഉണ്ടായിരുന്നു.
കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം; ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തി
ഒക്ടോബർ 28, 2022
Tags