പൊന്നാനി:ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.പൊന്നാനി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ വിവിധ ഹോട്ടൽ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രാവിലെ ആറ് മണി മുതൽ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതോടൊപ്പം വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന അടുക്കള, മറ്റ് കുറവുകൾ എന്നിവയുള്ള ഹോട്ടലുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. ബസ് സ്റ്റാന്റ്, ചന്തപ്പടി, ചമ്രവട്ടം ജംഗ്ഷൻ എന്നിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ആകെ 16 ഹോട്ടലുകളിൽ
പരിശോധന നടത്തി. അവയിൽ 10 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും മറ്റ് അപാകതകൾ കണ്ടെത്തുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക്കുകളും സ്ക്വാഡ് പിടിച്ചെടുത്തു.
കാലിക്കറ്റ് എംപയർ, ഫുഡ് പോട്ട്, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കാന്റീൻ, ഫെയ്മസ് ഹോട്ടൽ, ഹോട്ടൽ ജീവാസ്, ഇക്കായിസ്, ഹോട്ടൽ റോയൽ ഡേ, ഹോട്ടൽ നമ്മൾ, ജസ് നഗര ചപ്പാത്തി കമ്പിനി, ഹോട്ടൽ ബൈജു എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം, വൃത്തിഹീനമായ അടുക്കള, നിരോധിത പ്ലാസ്റ്റികുകൾ എന്നിവ കണ്ടെത്തിയത്. പഴകിയതും കേടുമായ് ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നിയമാനുസൃത പിഴ ഈടാക്കുന്നുണ്ട്. മറ്റുള്ള സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിനുള്ള നോട്ടീസ് നൽകും.
മിന്നൽ പരിശോധനയ്ക്ക് നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം സ്വാമിനാഥൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി മോഹനൻ, മുഹമ്മദ് ഹുസൈൻ, പവിത്രൻ, ഷിജി, ശ്രീതു എന്നിവർ നേതൃത്വം നൽകി.