സർക്കാർ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സമസ്ത് യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം മാത്രം അവധി നൽകുന്നത് വിവേചനപരമാണെന്നാണ് ആക്ഷേപം .
ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഫൈസി ആരോപിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തോടൊപ്പം സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറും ചേർത്തിട്ടുണ്ട്.
"ആഘോഷ ദിനങ്ങളിൽ സ്കൂളുകളിൽ അവധി നൽകുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി. പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ പോലും കൂടുതൽ ഇതുവരേ ലഭിച്ചിട്ടില്ല.
ആഘോഷത്തിൻ്റെ പേരിൽ മത ചടങ്ങുകൾ തന്നെ സ്കൂളുകളിൽ നടത്താൻ സർക്കാർ സർക്കുലർ നൽകി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകർ തന്നെ"- നാസർ ഫൈസി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.