പെരിന്തല്‍മണ്ണയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് ജീവപര്യന്തം കഠിന തടവ്


 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന് തടവ്. പ്രതിയായ പട്ടിക്കാട് പാറക്കത്തൊടി സ്വദേശി അബ്ദുള്‍ ഹമീദിനെ(39) 11 വര്‍ഷം കഠിനതടവിനും 70,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്.

പരാതിക്കാരി കേസിന്റെ വിചാരണയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. അതിനാല്‍ കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനില്‍കുമാറിന്റേതാണ് ശിക്ഷാവിധി. 

2016ല്‍ കുളിമുറിയില്‍ തുണിയലക്കുകയായിരുന്ന യുവതിയെ ദേഹോപദ്രവമേല്‍പ്പിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും 2017-ല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി. ഇതോടെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ 2022-ല്‍ പിടികൂടി.

തുടര്‍ന്ന് പോലീസിന്റെ അപേക്ഷപ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും നിരവധി കളവു കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു ഹമീദ്. നിലവില്‍ കോഴിക്കോട് ജയിലിലായിരുന്ന പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. 

മേലാറ്റൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം പാണ്ടിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന സി. യൂസഫാണ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി

Below Post Ad