കൂടല്ലൂർ : അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ കൂട്ടക്കടവിൽ സ്ഥാപിച്ച മിനി എം.സി.എഫ് മാലിന്യ സംഭരണ കേന്ദ്രത്തിന് ചുറ്റും കുന്നുകൂടിയ മാലിന്യങ്ങൾ ഹരിത കർമ്മ സേന നീക്കം ചെയതു വൃത്തിയാക്കി.
മിനി എം.സി.എഫിനുള്ളില്‍ വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യം നിറഞ്ഞതിന് പുറമെ പലരും മാലിന്യങ്ങള്‍ കവറില്‍ കെട്ടി എം സി എഫിന് വെളിയില്‍ നിക്ഷേപിച്ചതോടെ ഇവിടം മാലിന്യം കുന്നുകൂടുകയായിരുന്നു.
ഇക്കാര്യം കെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ എത്തി മാലിന്യം നീക്കം ചെയ്യുകയായിരുന്നു,
ഇവിടെ മാലിന്യം തള്ളൽ തടയാൻ നിരീക്ഷണം ഊർജിതമാക്കുമെന്നും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വാർഡ് മെമ്പർ ടി. സാലിഹ് പറഞ്ഞു.
ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളിലാണ് എത്തിക്കുന്നത്. ഗ്രീന്‍ കേരള എന്ന കമ്പനിയാണ് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തിരുന്നത്.
മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ്മസേന ഈടാക്കുന്നത് 30 രൂപയാണ്.പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെ ഇവ പൂട്ടിയിട്ടു.
വീട്ടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ മാലിന്യങ്ങളും എം സി എഫിന് സമീപം വലിച്ചെറിഞ്ഞതോടെ ഇവിടെ മാലിന്യക്കൂമ്പാരമായി മാറുകയായിരുന്നു.
ന്യൂസ് ഡെസ്ക്.കെ ന്യൂസ്