ഷൊർണൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 227 ഗ്രാം MDMA യുമായി തലശ്ശേരി കരിയാട് സ്വദേശി നൗഷാദ്, വടകര ചെമ്മരുതൂർ സ്വദേശി സുമേഷ് കുമാർ എന്നിവർ പിടിയിലായി.
പ്രതികൾ മാരക ലഹരിമരുന്നുമായി ഇടപാടിനുവേണ്ടി ഷൊർണൂരിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് പോലീസ് വലയിലായത്. പ്രതി നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നാണ് MDMA കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ജില്ലാ പോലീസ് പിടികൂടിയ ഏറ്റവും വലിയ MDMA കേസാണിത്. കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസ്.പി.സി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ.ജെ.ആർ, സബ്ബ് ഇൻസ്‌പെക്ടർ രജീഷ് .എസ് എന്നിവരും ഷൊർണൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.