മക്കയിൽ കഅബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തു.അറ്റകുറ്റപണികൾക്കായി കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് കഅബക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് മറച്ച് കെട്ടിയത്.
ഒരാഴ്ചയോളം നീണ്ടുനിന്ന അറ്റകുറ്റപണികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ബാരിക്കേഡുകൾ നീക്കം ചെയ്തു. കഅബയുടെ പുറത്തെ ചുമരുകളിലും മേൽക്കൂരയിലും വാതിലിലും, കഅബയെ പുതപ്പിച്ച കിസ് വയിലും, വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്മാഈലിലുമാണ് പ്രധാനമായും അറ്റകുറ്റപണികൾ നടത്തിയത്.
മറച്ച് കെട്ടിയ ബാരിക്കേഡുകൾ പൂർണമായും നീക്കം ചെയ്തതിനാൽ ഇനി മുതൽ വിശ്വാസികൾക്ക് ഹജറുൽ അസ് വദുൾപ്പെടെ കഅബ പൂർണമായും കാണാനും സ്പർശിക്കാനും സാധിക്കും.
ധനകാര്യ മന്ത്രാലയത്തിന്റെയും മറ്റു സർക്കാർ ഏജൻസികളുടേയും മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്.