പട്ടാമ്പി: ഓങ്ങല്ലൂരിൽ കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി പിടിയിൽ. ഓങ്ങല്ലൂർ പാലക്കുറിശ്ശി പുത്തൻപീടിക വീട്ടിൽ നാസറിനെയാണ് ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
ഇടപ്പള്ളിയിലെ അമൃത ആശുപത്രി റിസപ്ഷൻ ലോഞ്ച് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരിൽ പോലും വ്യാജരേഖകൾ ചമച്ച് രജിസ്ട്രേഷനുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എൺപതോളം വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാൾ നികുതി വെട്ടിച്ചിരുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പട്ടാമ്പി ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങൾ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോടികളുടെ നികുതി വെട്ടിപ്പ് വിവരം പുറത്താവുന്നത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ നാസറിന്റെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസിൽ എത്തിച്ച നാസറിനെ ഇപ്പോൾ വിശദമായി ചോദ്യംചെയ്യുകയാണ്.
അതേസമയം, സമാനമായ നാലോളം കേസുകൾ സംസ്ഥാനത്ത് ഇതിന് മുമ്പും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓങ്ങല്ലൂർ കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ വ്യാജ രജിസ്ട്രേഷനുകൾ ഉപയോഗിച്ച് ആക്രിവ്യാപാരം നടത്തി കോടികളുടെ നികുതി വെട്ടിച്ച കേസിൽ ഓങ്ങല്ലൂർ സ്വദേശിയായ ഉസ്മാനെ ജി.എസ്.ടി. ഇന്റലിജൻസ് പിടികൂടിയിരുന്നു.