വരകൊണ്ട് വിസ്മയിപ്പിച്ച് അക്ഷിത്

 


കുമരനല്ലൂർ: മനസ്സിൽ പതിഞ്ഞതെന്തും ചിത്രങ്ങളാക്കി പ്രീ പ്രൈമറി വിദ്യാർഥി. കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എസ്.അക്ഷിത് ആണ് ഈ കൊച്ചു മിടുക്കൻ. ക്ലാസിലെ ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ട് അക്ഷിത് ചിത്രം വരയ്ക്കുന്നതു കണ്ട് അധ്യാപികമാർ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്തതോടെയാണ് കുഞ്ഞുവരയിലെ കൗതുകവും മിഴിവും പൊതുസമൂഹം ശ്രദ്ധിച്ചത്.

ഉത്സവത്തിനു കണ്ട ആനയും വാദ്യക്കാരും മറ്റ് ആഘോഷവരവുകളും അക്ഷിത് മനോഹരമായി പുനരാവിഷ്ക്കരിക്കുന്നു. മണ്ണു മാന്തിയന്ത്രവും തീവണ്ടിയും സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബവും പ്രകൃതിയും വീടും മഴയും എല്ലാം പെൻസിലും ക്രയോണും മറ്റും ഉപയോഗിച്ചുള്ള : അക്ഷിതിന്റെ വരകളിലുണ്ട്.

കുഞ്ഞുപ്രായത്തിൽ മൊബൈൽ ഉപയോഗത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കടവല്ലൂർ ഹൈസ്ക്‌കൂളിലെ റിട്ട.ചിത്രകലാ അധ്യാപകൻ കൂടിയായ മുത്തച്‌ഛൻ,ചാലിശ്ശേരി സ്വദേശിയും പ്രശസ്ത സിനിമ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ പിതൃസഹോദരനുമായ കെ.കെ.ബാലൻ മാസ്റ്റർ കണ്ടത്തിയ വഴിയാണ് അക്ഷിതിനെ വരകളുടെ ലോകത്തേക്കു തിരിച്ചുവിട്ടത്. 

ഇതാണു മകനെ ചിത്രരചനാരംഗത്തു മുദ്ര പതിപ്പിക്കാൻ പ്രാപ്തനാക്കിയതെന്നു കരുതുന്നതായി കുമരനല്ലൂർ സഹകരണബാങ്ക് ജീവനക്കാരനും സാഹിത്യകാരനുമായ പിതാവ് സജീഷ് വേങ്ങശ്ശേരി പറഞ്ഞു. 

അമ്മ തുളസി ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.. സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥിയായ അക്ഷരയും ചിത്രരചനയിലും നൃത്തത്തിലും തൽപരയാണ്.

©️മനോരമ

Below Post Ad