എരുമപ്പെട്ടി മങ്ങാട് ക്രിസ്ത്യൻ പള്ളിക്കടുത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബാലിക മരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പുത്തൻ പീടിയേക്കൽ അബ്ദുൽ സലാമിൻ്റെ മകൾ സുനൈന (9) യാണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മങ്ങാട് സെന്റ് ജോർജ് പള്ളിയുടെ മുൻവശത്താണ് കാറുകൾ കൂട്ടിയിടിച്ചത്.
ഒറ്റപ്പാലത്തു നിന്ന് ചാവക്കാട്ടേക്ക് പോകുകയായിരുന്ന കാറും എതിരെ വന്നിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻ ഭാഗം പൂർണമായി തകർന്നു.
ഈസ്‌റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻ പീടികയിൽ ഹക്കീം, സമദ്, ഷൗജദ, ഹിസാന (14), ഷാഹിദ് (21), മുഹമ്മദ് സാദിഖ് (22) എന്നിവർക്കാണ് പരുക്കേറ്റത്. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ പരുക്കേറ്റവരെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സുനൈനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഒറ്റപ്പാലം പടിഞ്ഞാർക്കര എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് സുനൈന. ഞായറാഴ്ച സുനൈനയുടെ ഒൻപതാം പിറന്നാളായിരുന്നു. പെരുന്നാളും പിറന്നാളും ആഘോഷിക്കാനുള്ള യാത്രയാണ് അന്ത്യയാത്രയായത്.
ഒറ്റപ്പാലത്തുനിന്ന് ചാവക്കാട്ടേക്ക് പിതാവിന്റെ ജ്യേഷ്ട സഹോദരൻ ഹക്കീമിനും കുടുംബത്തിനും ഒപ്പം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് യാത്ര തിരിച്ചത്. ഞായറാഴ്ച പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഒറ്റപ്പാലത്തെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ടോടെ ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഖബർസ്താനിൽ കബറടക്കി.
സുനൈനയുടെ മാതാവ്: ലത്തീഫ ഫൈറൂസ്. സഹോദരങ്ങൾ: ഹനീന, നഹാൻ.