മലപ്പുറം : ആലിപ്പറമ്പിൽ തൂതപ്പുഴയുടെ ഒഴുക്കിൽപ്പെട്ട പതിനേഴുകാരിയുടെ ജീവൻ രക്ഷിച്ച് തൂത അമ്പലക്കുന്നിലെ ഇരുപത്തിരണ്ടുകാരി ശ്രേയയാണ് സോഷ്യൽ മീഡിയയിലെ താരം . മാതാവിന്റെ കൂടെ തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട നാജിയ (17) യെയാണ് ശ്രേയ രക്ഷിച്ചത്.
30-ന് വൈകീട്ട് നാലോടെയാണ് സംഭവം. മാതാവിന്റെയും ബന്ധുക്കളുടെയുംകൂടെ തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവിൽ കുളിക്കുന്നതിനിടെയാണ് നാജിയ ഒഴുക്കിൽപ്പെട്ടത്. നാജിയ ഒഴുക്കിൽപ്പെട്ടതറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളം വെക്കുകയായിരുന്നു. പുഴക്കടവിനു സമീപത്തുള്ള ബന്ധുവീട്ടിലേക്ക് വന്ന ശ്രേയ പുഴയിലെ നിലവിളി കേട്ട് കടവിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് ചാടി.
ഒഴുക്കിൽപ്പെട്ട നാജിയ ശ്രേയയെ കെട്ടിപ്പിടിക്കുകയായിരുന്നു.പുഴയുടെ അടിത്തട്ടിൽ ചവിട്ടി മുകളിലേക്ക് കുതിക്കാൻ ശ്രമിച്ചെങ്കിലും അടിത്തട്ടിലെ ചതുപ്പ് കാരണം ശ്രമം ഉപേക്ഷിച്ച് വെള്ളത്തിന്റെ അടിയിലൂടെ നാജിയയെ വഹിച്ച് നീന്തി. നീന്തുന്നതിനിടെ കല്ലിൽ ചവിട്ട് കിട്ടിയതോടെ നാജിയയെ ചേർത്തുപിടിച്ച് കല്ലിൽ നിൽക്കാൻ സാധിച്ചു. പിന്നീട് കരയിലുണ്ടായിരുന്ന നാജിയയുടെ മാതാവ് ഷാൾ എറിഞ്ഞുകൊടുത്ത് നാജിയയെ കരയിലേക്കു കയറ്റി.
'ആ ഉമ്മയുടെ അവസ്ഥ ആലോചിച്ചപ്പോൾ വേറൊന്നും ആലോചിച്ചില്ല. കൃഷ്ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി ആ കുട്ടിയെ വാരിപ്പിടിച്ചു'- സംഭവത്തെക്കുറിച്ച് ശ്രേയ പറഞ്ഞു. ജീവൻ രക്ഷിക്കാനായതിൽ വളരെ സന്തോഷമുണ്ട്.
കുന്നംകുളം കോലോത്തുപറമ്പിൽ അബു താഹിറിന്റെയും ഹസീനയുടെയും മകളാണ് നാജിയ. ഹസീനയുടെ സഹോദരൻ തൂത തെക്കേപ്പുറത്തെ കോരാമ്പിക്കാട് കണ്ടപ്പാടി അബ്ദുറഹ്‌മാന്റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു നാജിയ.
തൂത അമ്പലക്കുന്നിലെ കൃഷ്ണനുണ്ണിയുടെയും ശ്രീലതയുടെയും മകളാണ് ശ്രേയ. ജെബി ഫാർമയുടെ മെഡിക്കൽ റെപ്രസൻ്റേറ്റീവാണ്. ശ്രീകാന്ത്, ശ്രീഷ്മ എന്നിവർ സഹോദരങ്ങളാണ്. നജീബ് കാന്തപുരം എംഎൽഎ, തൂത യൂത്ത് വിങ് ക്ലബ്, തെക്കേപ്പുറം പ്രദേശവാസികൾ, സിപിഎം, ഡിവൈഎഫ്ഐ കമ്മിറ്റികൾ എന്നിവർ ശ്രേയയെ അഭിനന്ദിച്ചു