തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇന്നറിയാം. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ രാവിലെ 10 മണിക്ക് നിർണ്ണായക ചർച്ചകൾ നടക്കും. മന്ത്രിസഭയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ധനവകുപ്പും തുറമുഖ വകുപ്പും വി.ഡി. സതീശൻ കൈകാര്യം ചെയ്തേക്കും. കെ. മുരളീധരന് ആരോഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത. സണ്ണി ജോസഫിന് റവന്യൂ വകുപ്പും പിസി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചേക്കുമെന്നാണ് വിവരം. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പ് ലഭിക്കാനാണ് സാധ്യത.
സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരാണ് പരിഗണനയിലുള്ളത്. ഒരു സീനിയർ അംഗം തന്നെ സ്പീക്കർ ആകണമെന്ന അഭിപ്രായമാണ് ശക്തം. തിരുവഞ്ചൂർ സ്പീക്കൽ ആകുന്നതോടെ സാമുദായിക സമവാക്യം പരിഗണിക്കുമ്പോൾ പാലക്കാടിന്റെ മന്ത്രിയായി വിടി ബൽറാം മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്.
