പട്ടിത്തറ പമ്പ് ഹൗസിന് സമീപം കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രക്കാരൻ തൃത്താല ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കുറുപ്പത്ത് കുട്ടികൃഷ്ണൻ എന്നവരുടെ മകൻ രജീഷ് (36) മരണപ്പെട്ടു.അപകട ശേഷം നിർത്താതെ പോയ കാർ കൂടല്ലൂരിൽ വെച്ച് നാട്ടുകാർ തടഞ്ഞു.തൃത്താല പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾ സ്വീകരിച്ചു.
ടിക്കറ്റെടുത്ത് രജീഷ് യാത്രയായത് മടക്കമില്ലാത്ത ലോകത്തേക്ക്
ഗൾഫ് സ്വപ്നങ്ങളുമായി നാളെ യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ് വാങ്ങി ആർ ടി പി സി ആർ ടെസ്റ്റും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്കാണ് തൃത്താല സ്വദേശി രജീഷ് (36) പട്ടിത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായത്. അശ്രദ്ധമായി എതിരെ വന്ന കാർ രജീഷ് യാത്ര ചെയ്തിരുന്ന സ്‌കൂട്ടിയിൽ തട്ടിത്തെറിപ്പിച്ചത് തൃത്താല കുറുപ്പത്ത് കുട്ടികൃഷ്ണൻ-വിലാസിനി ദമ്പതികളുടെ ഏക മകന്റെ ജീവിത സ്വപ്നങ്ങളെയായിരുന്നു.
ഇന്നലെ വൈകുന്നേരം തൃത്താല-കുമ്പിടി റോഡിൽ പട്ടിത്തറ ഭട്ടിയിൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് എതിരെ വന്ന കാർ രജീഷിന്റെ സ്‌കൂട്ടില്‍ ഇടിച്ചായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ രജീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.അപകടശേഷം നിർത്താതെപോയ കാർ കൂടല്ലൂർ ഭാഗത്ത് വെച്ച് നാട്ടുകാർ തടഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.
പട്ടാമ്പി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രജീഷിന്റെ മൃതദേഹം വീടിനടുത്ത സ്മശാനത്തിൽ ശനിയാഴ്ച്ച വൈകീട്ട് ആറുമണിയോടെ സംസ്കരിച്ചു. സിന്ധു ആണ് രജീഷിന്റെ ഭാര്യ