പട്ടാമ്പി, തൃത്താല മേഖലകളിലായി ഭാരതപ്പുഴയിൽ വരുന്നത് മൂന്ന് തടയണകൾ. ഇതിൽ രണ്ട് പദ്ധതികൾക്ക് അംഗീകാരമായിക്കഴിഞ്ഞു. പട്ടാമ്പി, കാങ്കപ്പുഴ തടയണകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ആനക്കര കുമ്പിടിയിലെ കാങ്കപ്പുഴ റെഗുലേറ്റർ-കം-ബ്രിഡ്ജ് പദ്ധതിക്ക് കഴിഞ്ഞദിവസം നടന്ന കിഫ്ബി യോഗം 125 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തേക്ക് കുമ്പിടിയിൽനിന്നുള്ള ദൂരം കുറയ്ക്കുകയും ചെയ്യും. കുടിവെള്ളം, ജലസേചനം എന്നിവയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. ഭാരതപ്പുഴയ്‌ക്ക് കുറുകെ പട്ടാമ്പിയിൽ കിഴായൂരിനുസമീപം പുതിയ തടയണ നിർമിക്കാൻ പദ്ധതിയായിട്ടുണ്ട്. തടയണയ്ക്കായി 32.5 കോടിയുടെ നബാഡ് അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്.
കിഴായൂർ നമ്പ്രത്തെയും ഞങ്ങാട്ടിരി പമ്പ്ഹൗസിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് തടയണ നിർമിക്കാൻ പദ്ധതി തയ്യാറായിട്ടുള്ളത്. 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുക. കിഴായൂർ പാടശേഖരം, ആര്യമ്പാടം പാടശേഖരം തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടരിയിലെയും തിരുമിറ്റക്കോട്ടേയും പാടശേഖരങ്ങളിൽ ഉൾപ്പെട്ട ഏതാണ്ട് 947 ഹെക്ടർ പാടശേഖരങ്ങളിൽ ജലസേചനം നടത്തുന്നതിനുള്ള ജലലഭ്യത ഈ തടയണ യഥാർഥ്യമാകുന്നതോടെ ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്ററിന് മുമ്പുതന്നെ അനുമതി നേടിയിട്ടുള്ളതാണ്. എന്നാൽ 2018, 2019 വർഷങ്ങളിലെ പ്രളയംമൂലം പദ്ധതിയുടെ രൂപരേഖ മാറ്റണമെന്ന നിർദേശംവന്നു. റെഗുലേറ്ററിനായി നിർമിച്ച തൂണുകൾക്ക് മുകളിലൂടെയാണ് പ്രളയസമയത്ത് വെള്ളമൊഴുകിയിരുന്നത്. ഇതോടെ പുതിയ രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചു. പദ്ധതി ഇപ്പോഴും പ്രതീക്ഷയോടെ തുടരുകയാണ്.