പുതിയ ടൂറിസം ക്രേന്ദങ്ങള്‍ കണ്ടെത്താനുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിനോദ സഞ്ചാര മേഖലയുടെ പ്രധാന ചുമതലക്കാരായി മാറുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന “സ്ട്രീറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃത്താല വെള്ളിയാങ്കല്ല് ഡി ടി പി സി പാര്‍ക്കില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതു വരെ ടൂറിസം സാധ്യതകള്‍ എത്താത്ത സ്ഥലങ്ങള്‍ പരമാവധി കണ്ടെത്തുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച് കൊണ്ടുദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രം എങ്കിലും ഉണ്ടാകും. ഇതിന്റെ സംരക്ഷണവുംഅതില്‍ നിന്നുള്ള വരുമാനവും ഗ്രാമപഞ്ചായത്തുകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.വിനോദ സഞ്ചാര മേഖലയുടെ ജനകീയ വത്കരണമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളിലേക്ക് ടൂറിസം എത്തിയാല്‍ അവര്‍ ടൂറിസത്തിന്റെ സംരക്ഷകരാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാണുന്നത് മാത്രമല്ല അനുഭവിച്ചറിയുന്നത് കൂടിയാണ് ടൂറിസമെന്ന് പരിപാടിയിൽ അധ്യക്ഷനായ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. കലയും സംസ്കാരവും ജീവിതവും കാര്‍ഷികവൃത്തിയും ചേരുന്നതാണ് പുതിയ ടൂറിസം കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
യു എന്‍ ഡബ്ലിയു ടി ഒ യുടെ ടൂറിസം ഫോര്‍ ഇന്‍ക്ലുസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് സ്ടീറ്റ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ പാലക്കാട് ജില്ലയില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. .
കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്.സസ്റ്റൈനബിള്‍ (സുസ്ഥിരം) ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന), റെസ്പോണ്‍സിബിള്‍
(ഉത്തരവാദിത്തമുള്ള ) എകസ്പീരിയന്‍ഷ്യല്‍ (അനുഭവവേദ്യമായ ), എത്നിക്ക് (പാരമ്പര്യ തനിമയുള്ള ടൂറിസം ഹബ്സ് (വിനോദ സഞ്ചാര ക്രേന്ദങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. ഓരോ പ്രദേശത്തും സാധ്യതക്കനുസരിച്ച് ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക്
ക്യൂസിന്‍/ ഫുഡ് സ്ട്രീറ്റ് വില്ലേജ് ലൈഫ് എകസ്പീരിയന്‍സ്/ എകസ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ടീറ്റ്, ആര്‍ട്സ് സ്ട്രീറ്റ് എന്നിങ്ങനെയുള്ള സ്ട്രീറ്റ്കൾ നിലവില്‍ വരും.
ഗ്രാമീണജീവിതത്തെ ഒട്ടും അലോസരപ്പെടുത്താതെയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതത്തിന്റെയും ഗ്രാമീണ സംസകാരത്തിന്റെയും അനുഭവം ലഭ്യമാകും. തദ്ദേശീയജനതക്ക് അതുവഴി വരുമാനവും ലഭിക്കും.
ഉദ്ഘാടന പരിപാടിയിൽ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ഉത്തരവാദിത്ത മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി എസ്. വി. സില്‍ബര്‍ട് ജോസ്,ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍കുമാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നാടന്‍പാട്ട്, പഞ്ചവാദ്യം എന്നിവ അരങ്ങേറി.