ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകൾ


പ്രാർഥനകളും വ്രതാനുഷ്ഠാനങ്ങളുമായി ആത്മസംസ്‌കരണത്തിന്റെ പുണ്യ റമദാൻ ദിനങ്ങൾ വരവായി. ആത്മവിശുദ്ധി കൈവരിക്കാനുള്ള പ്രാർഥനകളുമായി രാപകലുകൾ വിശ്വാസികൾ സജീവമാകും. അരുതായ്മകളിൽനിന്ന് മാറി  റമദാൻ മാസത്തിന്റെ പുണ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാകും ഇനി ഓരോ വിശ്വാസിയും, 

സത്കർമങ്ങൾക്ക് മറ്റുമാസങ്ങളേക്കാൾ റമദാനിൽ  ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം.അതുകൊണ്ട് ദാനധർമങ്ങൾക്കും പള്ളികളിൽ ഇഅ്ത്തികാഫ് (ഭജനമിരിക്കൽ), രാത്രിയിലെ തറാവീഹ് നമസ്‌കാര പ്രാർഥനകൾ എന്നിവയിൽ വിശ്വാസികൾ മുഴുകും. 

ഹിജ്‌റ വർഷത്തിലെ ഒൻപതാമത്തെ മാസമാണ്  റമദാൻ. ഇസ്‌ലാമിക വിശ്വാസപ്രകാരം ഒട്ടേറെ പ്രത്യേകതകളും പ്രാധാന്യവും ഈ മാസത്തിനുണ്ട്. പരിശുദ്ധ ഖുർആൻ അവതരിച്ചത് റംസാനിലാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദറിന്റെ രാവും റംസാനിലെ അവസാന പത്തിലാണെന്നാണ് വിശ്വാസം.

റമദാൻ പാപങ്ങളെ പരിഹരിക്കാനും നാഥനോട് അടുക്കാനും കഴിയുന്ന മാസംകൂടിയാണ്.  റമദാൻ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും രണ്ടാമത്തെ പത്ത് പാപമോചനത്തിനായുള്ള പ്രാർഥനകൾ നടത്തുന്നതിനും മൂന്നാമത്തെ പത്ത് ദിവസങ്ങൾ നരകമോചനം നേടാനുള്ള ദിനങ്ങളുമായാണ് കണക്കാക്കുന്നത്.

 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇഫ്ത്താർ വിരുന്നുകളും സൗഹൃദ സംഗമങ്ങളുമായി റംസാൻമാസത്തിന്റെ പുണ്യം നേടാനുള്ള ശ്രമത്തിലാകും ഓരോ വിശ്വാസിയും.

Tags

Below Post Ad