എടപ്പാൾ : അത്തം തെളിഞ്ഞതോടെ സംസ്ഥാനത്തെ പൂവ് വിപണിയും ഉണർന്നു. മഹാമാരിക്കാലത്തിന് ശേഷമുള്ള ഓണാഘോഷം ഗംഭീരമാക്കുകയാണ് കച്ചവടക്കാർ. പൂവിന്റെ വരവ് കൂടിയതോടെ ആദ്യദിനങ്ങളിൽ വിലക്കുറവ് ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളമൊരുക്കാന്‍ എത്തുന്ന പൂക്കള്‍ക്ക് മൊത്ത വില്‍പ്പനയില്‍ 20 -രൂപ മുതല്‍ 50 -രൂപ വരെ വില ഉയര്‍ത്തിയപ്പോള്‍ ചില്ലറ കച്ചവടക്കാര്‍ 50 രൂപ മുതല്‍ 100 രൂപ വരെ വില ഉയര്‍ത്തിയിരിക്കുകയുമാണ്.
ചുവന്ന ചെണ്ടുമല്ലി കിലോക്ക് 80 -മുതല്‍ 100 -വരേയും മഞ്ഞ ചെണ്ടുമല്ലി 130- മുതല്‍ 150-വരേയും അരളിപ്പൂവ് 300- രൂപയും വെള്ള ജമന്തി 220- മുതല്‍ 250 -വരേയും വാടാര്‍മല്ലി 150- മുതല്‍ 200 -വരേയും ചുവന്ന റോസ് പൂവ് 400-രൂപയും ആസ്ട്രലൈറ്റ് 200- രൂപയുമാണ് ചില്ലറ വില്‍പ്പന വില.എല്ലാ പൂക്കളും ഉള്‍പ്പെടുന്ന കിറ്റുകള്‍ 50-രൂപ,100-രൂപ നിരക്കിലും ലഭ്യമാണ്.
ബാംഗ്ളൂര്‍, മൈസൂര്‍,ഗുണ്ടല്‍പ്പേട്ട്,ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓണവിപണിയിലേക്കുള്ള പൂക്കള്‍ പ്രധാനമായും എത്തുന്നത്.ഇത്തവണത്തെ ഓണവിപണി കൂടുതല്‍ ഉഷാറാകുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ പൂക്കച്ചവടക്കാരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.