അവസാനമായി പാടിയ പാട്ട് ഉറ്റവരുടെ കാതിൽനിന്ന് മായുംമുൻപേ അവർ പോയി, മരണത്തിൻറെ ചുഴിയിലേക്ക്

 


തിരൂർ: രാത്രി വൈകിയും നബിദിനാഘോഷത്തിൽ പങ്കെടുത്ത മുഹമ്മദ് അഷ്മിലും കൂട്ടുകാരൻ അജ്ലാൻ സിദ്ദിഖും ഉറക്കക്ഷീണം കാരണം തിങ്കളാഴ്ച സ്കൂളിൽ പോയില്ല. കാളാട് നൂറുൽഹുദാ സെക്കൻഡറി മദ്രസ വിദ്യാർഥികൂടിയായ അഷ്മിൽ പൊൻമുണ്ടം മദ്രസയിലെ നബിദിനാഘോഷത്തിൽ നബിയെ പ്രകീർത്തിച്ച് ഈണത്തിൽ പാടി എല്ലാവരുടെയും പ്രശംസ നേടിയിരുന്നു. അവസാനമായി പാടിയ ആ പാട്ട് ഇപ്പോൾ കൂട്ടുകാരുടെയും ബന്ധുക്കളുടെ കണ്ണ് നനയ്ക്കുകയാണ്.

സുഹൃത്തുക്കളായ ഷെബീബിനും റസലിനുമൊപ്പം കുളിക്കാൻ പോയതായിരുന്നു അഷ്മിലും അജ്ലാനും. ഷെബീബും റസലും കരയിൽനിന്നു. അജ്ലാനും അഷ്മിലും നീന്താനിറങ്ങി. ചുഴിയിൽപെട്ട് രണ്ടുപേരും ചെളിയിൽ പൂണ്ടുപോകുകയായിരുന്നു. ഷെബീബും റസലും നിലവിളിക്കുന്നതുകേട്ട് കനാലിന് അക്കരെനിൽക്കുകയായിരുന്ന പുതിയ കടപ്പുറത്തെ കുപ്പന്റെപുരയ്ക്കൽ സെയ്തലവി ഓടിയെത്തി. സമീപത്ത് ജോലിചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിയും നാട്ടുകാരും ഓടിയെത്തി.

കുട്ടികളെ പുറത്തെടുക്കുമ്പോൾ ഒരാളിൽ ജീവന്റെ നേരിയ തുടിപ്പ് അവശേഷിച്ചപോലെ തോന്നിയെന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ താനൂർ സബ് ഇൻസ്പെക്ടർ ആർ.ഡി. കൃഷ്ണലാൽ ഓർക്കുന്നു. ജീപ്പ് പോകുന്ന റോഡുപോലും ഇല്ലാത്ത പ്രദേശമായതിനാൽ രണ്ടു കുട്ടികളെയും ബൈക്കുകളിലാണ് പ്രധാന റോഡുവരെ എത്തിച്ചത്. കുട്ടികളെ നടുക്കിരുത്തി ഒരാൾ പിന്നിലിരുന്നു. റോഡിലെത്തിയപ്പോഴേക്കും കാർ വന്നു. കാർ അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും ആംബുലൻസ് എത്തി. അതിലാണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, രക്ഷിക്കാനായില്ല.


Below Post Ad