ദോഹ: ലോകകപ്പിൽ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരത്തിൽ നെയ്മർ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും നെയ്മർ കളിക്കാനുള്ള സാധ്യത വിരളമാണ്.
ലോകകപ്പിലെ സെർബിയയുമായുള്ള മത്സരത്തിലാണ് നെയ്മറിന് പരിക്കേൽക്കുന്നത്. കണങ്കാലിന് പരിക്കേറ്റ നെയ്മറിനെ പരിശീലകൻ പിൻവലിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിന്റെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
പരിക്ക് ഗുരുതരമാണോയെന്ന് 48-മണിക്കൂറിന് ശേഷം മാത്രമേ പറയാനാകൂവെന്ന് ബ്രസീലിയൻ ഫുട്ബോൾ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാർ പ്രതികരിച്ചു.
നെയ്മർ ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങൾ കളിക്കുമെന്ന് പരിശീലകൻ ടിറ്റെ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
സെർബിയയുമായുള്ള ആദ്യ മത്സരത്തിൽ നെയ്മർ ഒമ്പത് തവണയാണ് ഫൗൾ ചെയ്യപ്പെട്ടത്. നിലവിൽ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം കൂടിയാണ് നെയ്മർ.