ഞെട്ടൽ മാറാതെ കൂറ്റനാട്; ഗതാഗതവും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കാൻ അടിയന്തിര പ്രവർത്തികൾ  പുരോഗമിക്കുന്നു.


 

കൂറ്റനാട്: ശനിയാഴ്ച രാത്രിയിലെ ഞെട്ടലിൽനിന്ന് കൂറ്റനാട്ടുകാർ ഇപ്പോഴും മുക്തരായിട്ടില്ല. കൂറ്റനാട് സെന്ററിൽ രാത്രി 7.45 ന് ശേഷം കടകളടയ്‌ക്കാനുള്ള ശ്രമത്തിലായിരുന്നു കച്ചവടക്കാർ. പുറത്തുവെച്ച സാധനങ്ങളെല്ലാം

ഉള്ളിലേക്കെടുത്തുവെച്ച് വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് പെട്ടെന്ന് കടയുടെ മുന്നിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയത്. കച്ചവടക്കാർ ഷട്ടറുകളിടാൻ ശ്രമിച്ചെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. 

സെന്ററിൽനിന്ന് ഓടിവന്നവരാണ് പൈപ്പ് ലൈൻ പൊട്ടിയതാണെന്ന് പറയുന്നത്. നിമിഷങ്ങൾക്കകം മൂന്ന് വർഷത്തെമാത്രം പഴക്കമുള്ള കൂറ്റനാട് സെന്ററിലെ തൃത്താലറോഡ് വിണ്ടു നീങ്ങുന്നതും ബസ് കാത്തിരിപ്പുകേന്ദ്രം താഴ്ന്നുപോകുന്നതും വൈദ്യുതത്തൂണുകൾ ഇളകുന്നതുമെല്ലാം കണ്ടത്‌. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ആളുകൾ പരിഭ്രാന്തരായി.




പോലീസ് സ്റ്റേഷനിലേക്കും മന്ത്രിയുടെ ഓഫീസിലേക്കും വിവരമെത്തിയതോടെ പോലീസും പൊതുമരാമത്ത്, ജലവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാനടപടികളെടുത്തു.

ഭൂമിക്കടിയിലൂടെ പോകുന്ന രണ്ട് മീറ്ററോളം വ്യാസമുള്ള കൂറ്റൻ കാസ്റ്റൽ അയേൺ പൈപ്പുകളിൽവന്ന തകർച്ചയാണ് കൂറ്റനാട് സെന്ററിൽ പെട്ടെന്നുണ്ടായ വെള്ളത്തിന്റെ കുത്തിയൊഴുക്കിന് കാരണമായത്.

 ഇത് മനസ്സിലാക്കിയ ഉടൻതന്നെ പമ്പ് ഹൗസിലെ മോട്ടോറുകൾ നിർത്തിയെങ്കിലും രണ്ടുമണിക്കൂറിലധികം വേണ്ടിവന്നു വെള്ളമൊഴുക്കിന്റെ ശക്തി കുറയാൻ.


പൈപ്പുകൾക്ക് 45 വർഷത്തിലധികം പഴക്കം

ഏകദേശം 45 വർഷങ്ങൾക്കുമുമ്പാണ് കുന്നുംകുളം-ഗുരുവായൂർ ജലവിതരണപദ്ധതി കമ്മിഷൻ ചെയ്തിട്ടുള്ളത്. ഭാരതപ്പുഴയിൽനിന്നും ആറുകിലോമീറ്റർ അകലെയുള്ള , ജലശുദ്ധീകരണത്തിനായി സ്ഥാപിച്ചിട്ടുള്ള കൂറ്റനാട്ടെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് മറ്റൊരു പൈപ്പിലൂടെയാണ് വെള്ളമെത്തുന്നത്.

 തൃത്താലയിൽനിന്നുവരുന്ന പൈപ്പ് കൂറ്റനാട്ടെത്തിയാൽ റോഡിന്റെ മധ്യഭാഗത്തുകൂടെയാണ് മുറിച്ച് കടക്കുന്നത്. പാതയുടെ നടുക്കുള്ള വലിയപൈപ്പ് നാലുമീറ്ററിലധികം ആഴത്തിലാണുള്ളത്. നിലവിൽ പഴയ പൈപ്പുകൾക്ക് മാറ്റംവരുത്താതെയാണ് റോഡ് മണ്ണിട്ടുനികത്തിയത്. 

ഭാരമേറിയ റോഡിന്റെയും വാഹനങ്ങളുടെയും മർദ്ദം താങ്ങാനാവാതെയാണ് അടിയിലുള്ള കാസ്റ്റൽ അയേൺ പൈപ്പ് പൊട്ടിയതെന്ന്,പട്ടാമ്പി തഹസിൽദാർ കിഷോറും ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ സുരേന്ദ്രനും പി. മുഹമ്മദ് ഷരീഫും പറഞ്ഞത്. 

കടകൾക്ക് അഞ്ചുലക്ഷം രൂപയിലധികം നഷ്ടംവന്നതായി വ്യാപാരികൾ പറയുന്നു. കൂറ്റനാട-, തൃത്താല പാതയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടിയിലാണ് പൈപ്പുകൾ തകർന്നിട്ടുള്ളത്. റോഡ് 350 മീറ്ററിലധികം വീണ്ടുകീറിയ നിലയിലാണ്. 

മുൻ എം.എൽ.എ. വി.ടി. ബൽറാമിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് മൂന്നുവർഷങ്ങൾക്കുമുന്നേ പണിപൂർത്തിയാക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടിയിലാണ് വലിയ പൈപ്പുകൾ പൊട്ടിയത്. പൈപ്പുകളുടെ കേടുപാട് തീർക്കണമെങ്കിൽ കെട്ടിടം പൊളിച്ചുനീക്കാതെ പറ്റില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്‌.

മന്ത്രി എം.ബി രാജേഷ്  രാത്രി തന്നെ സ്ഥലം സന്ദർശിച്ച് അധികൃതർക്ക് ആവശ്യമായ നിർദേങ്ങൾ നൽകി.

ഗതാഗതവും കുടിവെള്ള വിതരണം പെട്ടെന്ന് പുനഃസ്ഥാപിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അടിയന്തിരമായി പുരോഗമിക്കുന്നുണ്ട്.


Below Post Ad