കപ്പൂർ സ്വദേശി പാക്കിസ്ഥാൻ ജയിലിൽ മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ


 

പാലക്കാട്: കപ്പൂർ സ്വദേശി പാകിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ചു. കപ്പൂർ അബ്‍ദുള്‍ ഹമീദിന്‍റെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയിൽ വെച്ച് മൃതദേഹം കൈമാറും.

നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് അറിയിച്ചു.ബന്ധുക്കള്‍ക്ക് ഇന്നലെ രാത്രിയാണ് സുള്‍ഫിക്കറിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. 

2018ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്.ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍, പിന്നീട് സുള്‍ഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.

നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതിര്‍ത്തി ലംഘിച്ച് എത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി പാകിസ്ഥാനില്‍ അറസ്റ്റിലായിരുന്നു. ഈ മത്സ്യത്തൊഴിലാളിയാണ് കറാച്ചി ജയിലില്‍ മരിച്ചതെന്നാണ് പാകിസ്ഥാനില്‍ മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള അറിയിപ്പ്.

ഉടൻ തന്നെ മൃതദേഹം കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. ഇതോടെ ജില്ലാ ഭരണകൂടമായിരിക്കും മറ്റു നടപടിക്രമങ്ങള്‍ സ്വീകരിക്കുക.  

Below Post Ad