റിയാദ്: സൗദി അറേബ്യയിലേക്ക് വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെൻറിന് ആവശ്യമായ നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ നടപ്പായി. ഇക്കഴിഞ്ഞ് ജൂൺ ഒന്ന് മുതൽ 29 തൊഴിലുകളിലും ഇന്ന് (ജൂലൈ 26) മുതൽ 42 തൊഴിലുകളിലുമാണ് നൈപുണ്യ പരീക്ഷ നിർബന്ധമായത്.
ഇതോടെ 71 സാങ്കേതിക തസ്തികകളിലുള്ള വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നൈപുണ്യ പരീക്ഷ സർട്ടിഫിക്കറ്റ് കൂടി വേണം. ഇതിന് കേരളത്തിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം.
ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെൻറിലേഷൻ ആൻഡ് എ.സി, വെൽഡിംഗ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വിസകൾക്കായിരുന്നു ജൂൺ ഒന്നു മുതൽ നൈപുണ്യപരീക്ഷ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിൽ പരീക്ഷ നിർബന്ധമായത്.
നിശ്ചിത തസ്തികകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് ഡൽഹിയിലെ സൗദി എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും ഏജൻസികളെ അറിയിച്ചു.
എറാണകുളത്തെ ഇറാം ടെക്നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കറ്റും ആവശ്യമില്ല.
https://svpinternational.pacc.sa/home എന്ന വെബ്സൈറ്റിൽ കയറി പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ നൽകി രജിസ്റ്റർ ചെയ്യുകയാണ് ഉദ്യോഗാർഥികൾ ആദ്യം ചെയ്യേണ്ടത്. ശേഷം ഇന്ത്യ സെലക്ട് ചെയ്ത് ട്രേഡ് തെരഞ്ഞെടുക്കണം. അപ്പോൾ പരീക്ഷാകേന്ദ്രം ഏതെന്ന് കാണിക്കും