പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു.
പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പാടത്ത് കുഴിച്ചിട്ട 2 മൃതദേഹം ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.
ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്.
മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം.
സ്ഥലമുടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.