കുറ്റിപ്പുറത്ത് പോലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് സ്വദേശി സുബിനാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.
തിരൂർ പുല്ലൂണി സ്വദേശി അരുൺ ജിത്തിൻറെ വാഹനമാണ് തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. ഒക്ടോബർ മൂന്നാം തീയതി പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ടാക്കി മടങ്ങുന്നതിനിടെയാണ് നാലംഗ സംഘം തിരൂർ പുല്ലൂണി സ്വദേശി അരുൺ ജിത്തിന്റെ വാഹനം തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചത്. തുടർന്ന് പോക്കറ്റിൽ ഉണ്ടായിരുന്ന ഐ ഫോണടക്കം രണ്ട് ഫോണുകളും ചാർജറും പവർ ബാങ്കുമുൾപ്പെടെ സംഘം തട്ടിയെടുത്തു. പിന്നീട് അരുണിനെ സ്‌കൂട്ടറിൽ കയറ്റി എടപ്പാൾ നടുവട്ടത്ത് ഇറക്കി വിട്ട ശേഷം സംഘം രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ വടക്കേക്കാട് സ്വദേശി സുബിൻ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത ഐ ഫോണും പോലീസ് കണ്ടെടുത്തു.
സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. മൂന്നു പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു
തിരൂർ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം കുറ്റിപ്പുറം എസ് എച്ച് ഓ, പത്മ രാജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. മറ്റുള്ള മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.