പെരുമ്പിലാവ് : വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യ ഹരിദാസ് എംപി. വിദ്യാര്‍ഥികള്‍ ബസിന് പിന്നാലെ ഓടിയിട്ടും ബസ് നിര്‍ത്താതെ പോയതോടെയാണ് അതുവഴി പോകുകയായിരുന്ന എംപി വിഷയത്തില്‍ ഇടപെട്ടത്.
പെരുമ്പിലാവിൽ കോളേജ് വിട്ട സമയത്ത് ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് വിദ്യാര്‍ഥികള്‍ എംപിയെ അറിയിച്ചു.തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന
അതേസമയം ഇത് ദീര്‍ഘദൂര ബസാണെന്നും വിദ്യാര്‍ഥികളെ കയറ്റാന്‍ സാധിക്കില്ലെന്നും ജീവനക്കാരന്‍ പറഞ്ഞതോടെ സംഭവം കൂടുതല്‍ തര്‍ക്കത്തിലേക്ക് എത്തി. എം.പി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നാട്ടുകാരും എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
പിന്നീട് ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുകയായിരുന്നു. എപിയോട് തര്‍ക്കിച്ച ബസ് ജീവനക്കാരന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് പോലീസിന് എംപി പരാതി നല്‍കി.
വിദ്യാർത്ഥികളെ ഒരു രണ്ടാംകിട പൗരന്മാരായി കാണുന്ന ഒരു മോശം സമീപനം പല ബസ് തൊഴിലാളികളും അനുവർത്തിക്കുന്നു. ഇത് ഖേദകരമായ കാര്യമാണെന്ന് എം പി ഫേസ്ബുക്കിൽ കുറിച്ചു
രമ്യ ഹരിദാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൽ പല സ്ഥലങ്ങളിലും പലപ്പോഴും വിദ്യാർത്ഥികളെ ബസ് സ്റ്റോപ്പിൽ നിന്നും കയറ്റാൻ ബസ് ജീവനക്കാർ തയ്യാറാകാത്ത സാഹചര്യം നിലനില്ക്കുന്നു. പെരുമ്പിലാവിൽ ഇന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായി. പലപ്പോഴും ഇതൊരു പ്രതിഭാസമായി മാറുകയാണ്. നമ്മുടെ വീടുകളിലെ കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതും വരുന്നതും പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചു കൊണ്ടാണ്. പക്ഷേ വിദ്യാർത്ഥികളെ ഒരു രണ്ടാംകിട പൗരന്മാരായി കാണുന്ന ഒരു മോശം സമീപനം പല ബസ് തൊഴിലാളികളും അനുവർത്തിക്കുന്നു. ഇത് ഖേദകരമായ കാര്യമാണ്.ഇന്ന് മുതിർന്നവരൊക്കെ ഇന്നലെകളിലെ വിദ്യാർത്ഥികൾ ആയിരുന്നു എന്ന കാര്യം ബസ് തൊഴിലാളികൾ വിസ്മരിക്കരുത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ അവരെ വേദനിപ്പിക്കുന്ന ഒരു സമീപനം ബസ് ജീവനക്കാർ സ്വീകരിച്ചാൽ അതൊന്നും വകവച്ചു കൊടുക്കാൻ സാധിക്കില്ല.ബസ് സ്റ്റോപ്പിൽ നിന്നും കൃത്യമായി വിദ്യാർത്ഥികളെ കയറ്റി മാത്രമേ ബസ് യാത്ര തുടരാൻ അനുവദിക്കുകയുള്ളൂ. ഇതൊരു അവകാശത്തിൻ്റെ കൂടി വിഷയമാണ്. സ്വകാര്യ ബസ്സുകൾ നോക്കി നടത്തുവർ മനസിലാക്കേണ്ടുന്ന ഒരു കാര്യം ഇത് ഒരു സേവനമേഖലയിൽ പെട്ട കാര്യമാണെന്നത് വിസ്മരിക്കരുത്.ഭൂരിഭാഗം ബസ് മുതലാളിമാർക്കും തൊഴിലാളികൾക്കും നല്ല സമീപനവും മനോഭാവവും ഉള്ളവർ തന്നെയാണ്. എന്നാൽ ഈ മേഖലയിലെ ചുരുക്കം ചില ആളുകൾ കാണിക്കുന്ന തെറ്റായ സമീപനം മൂലം ബസ് ജീവനക്കാരെ മുഴുവൻ ജനങ്ങൾ കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്.ഇത് കേരളമാണ് നിരവധിയായ സമര പോരാട്ടങ്ങളിലൂടെ യാത്രാവകാശങ്ങൾ വിദ്യാർത്ഥികൾ നേടിയെടുത്തത് അംഗീകരിക്കാൻ വിഷമതയുള്ള ആരെങ്കിലും ബസ് സർവ്വീസ് നടത്തുന്നുണ്ടെങ്കിൽ അവർ ആ മേഖലയിൽ നിന്ന് പിൻവാങ്ങുന്നതാണ് നല്ലത്. വിദ്യാർത്ഥികളെ ബസ്റ്റോപ്പിൽ നിന്ന് കയറ്റാതെ ഒരു ബസ്സും സുഗമമായി യാത്ര നടത്താമെന്ന് ധരിക്കേണ്ട.വിദ്യാർത്ഥികളും യാത്രക്കാരാണ് അവർ തരുന്നതും പണമാണ് സംസ്ഥാനത്തെ നിയമം ലംഘിച്ച് മുന്നോട്ടുപോകുന്ന ഇത്തരം സമീപനങ്ങൾ ആവർത്തിച്ചാൽ ഈ നാട്ടിലെ പൊതു സമൂഹത്തെ അണിനിരത്തി നേരിടും എന്ന് അത്തരക്കാരെ ഓർമിപ്പിക്കുന്നു.