നാടിനെ കണ്ണീരിലാക്കിയ അപകടത്തിൽ പൊലിഞ്ഞത് അഞ്ച് ജീവൻ;അബ്ദുല്‍ മജീദിന്റെ മൃതദേഹം കൊണ്ടുവന്നത് മകളുടെ വിവാഹ പന്തലിലേക്ക്

 


മലപ്പുറം: ഇന്നലെയാണ് മഞ്ചേരിയില്‍ ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാക്കിയ ആ അപകടം ഉണ്ടായത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആ ദുരന്തത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ച അഞ്ച് പേരും

അപകടത്തില്‍ ഓട്ടോ ഡ്രൈവറും മരിച്ചിരുന്നു. മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ആണ് ഇന്ന്. മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ അപ്രതീക്ഷമരണം താങ്ങാവുന്നതിലും അപ്പുറമാണ്.

നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല. നിലവില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. 

ഒരേ കുടുംബത്തിലുള്ള മുഹ്‌സിന, തസ്‌നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഹ്‌സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂര്‍ ജുമാമസ്ജിദിലും നടക്കും.

അതേസമയം, മഞ്ചേരി വാഹനാപകടത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.

അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ ശബരിമലയിലേക്ക് അയക്കുകയായിരുന്നു.

Below Post Ad