ആത്മവിശുദ്ധിയുടെയും ത്യാഗ സമര്‍പ്പണത്തിന്റെയും വിശുദ്ധ റമദാന്‍ വന്നണഞ്ഞു.

 


ആത്മവിശുദ്ധിയുടെയും ത്യാഗ സമര്‍പ്പണത്തിന്റെയും വിശുദ്ധ റമദാന്‍ വന്നണഞ്ഞു. വിശ്വാസികള്‍ക്കിനി വിശ്രമമില്ലാത്ത കാലം.

ആരാധനകളിലും അനുഷ്ടാന കര്‍മ്മങ്ങളിലും നിരതരായി സൃഷ്ടാവിന്റെ തൃപ്തി സമ്പാദിക്കാനും പരലോക മോക്ഷം നേടിയെടുക്കാനും കനിഞ്ഞേകിയ സുവര്‍ണ്ണാവസരം.
അനുഗ്രഹങ്ങളുടെ കേദാരമാണ് പരിശുദ്ധ റമദാന്‍. വിശ്വാസികളുടെ കൊയ്ത്തുകാലം. 

കഴിഞ്ഞ റജബ്, ശഅബാന്‍ മാസങ്ങളിലും വരവേറ്റാരംഭിച്ച മനമുരുകി പ്രാര്‍ത്ഥിച്ചു കാത്തിരുന്ന മാസം.
വിശ്വാസികള്‍ റമദാനിനെ സ്വീകരിക്കാന്‍ ആവേശവും തിരിക്കും കൂട്ടുകയാണ്. മനസ്സും ശരീരവും പാകപ്പെടുത്തുകയാണ് .സാമൂഹിക നന്മയ്ക്ക് ഒരുക്ക്കൂട്ടുകയാണ്.


റമദാന്‍ ഖുര്‍ആനിന്റെ മാസമാണ്. പള്ളികളിലും വീടുകളിലുമെല്ലാം ഖുര്‍ആനിന്റെ മന്ത്ര മധുര ധ്വനികള്‍ മാത്രം. ഖുര്‍ആന്‍ പാരായണം നടത്തി വിശ്വാസികള്‍ ആത്മ നിര്‍വൃതിയടയുന്നു. പാരത്രിക മോക്ഷം നേടിയെടുക്കുന്നു.
റമദാന്‍ ഒരു പാഠശാലയാണ്. മനുഷ്യനെ പൂര്‍ണ്ണതയിലേക്കുയര്‍ത്താനുള്ള പാഠശാല. 

ത്യാഗവും അനുസരണയും ആത്മീയതയും സ്‌നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവും പഠിപ്പിക്കുന്നു. നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തി വാര്‍ത്തെടുക്കാന്‍ റമാദാന് സാധിക്കുന്നു.


ആദ്യത്തെ പത്ത് കാരുണ്യത്തെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും ഒടുവിലത്തെ പത്ത് നരക മോചനത്തിന്റെയുമാണ്. ഇങ്ങനെ മുപ്പത് ദിവസങ്ങള്‍ കൊണ്ട് മനസ്സ് വിമലീകരിക്കപ്പെട്ട് പൂര്‍ണ്ണ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നു.
റമദാനിനെ ഭൗതികതയിലേക്കും സ്വാര്‍ത്ഥതയിലേക്കും തള്ളി വിടുന്നവരുണ്ട്. ശ്രദ്ധിക്കണം. ഐഹികത സമ്പാദിക്കാനും ലാഭം നേടിയെടുക്കാനും തിരക്കു കൂട്ടുന്നവര്‍ ഖുര്‍ആനും റമദാനും ജീവിതത്തിന് വഴികാട്ടിയും വെളിച്ചവുമാവണം.


ആരോഗ്യ രംഗത്തും സമൂഹിക ജീവിതത്തിലും സമൂല മാറ്റമാണ് റമദാന്‍ സൃഷ്ടിച്ചെടുക്കുന്നത്.
സ്‌നേഹവും സമാധാനവും സ്ഥാപിച്ചെടുക്കാന്‍ വിശുദ്ധ റമദാനിന് സാധിക്കുന്നു. അനാവശ്യ അരുതായ്മകളില്‍, നിഷിദ്ധ നിരോധനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നന്മയുടെ മേച്ചില്‍പ്പുറം തേടി സഞ്ചരിക്കേണ്ടതാണ് ഓരോ സത്യ വിശ്വാസിയും.

മലക്കുകള്‍ വിളിച്ച് പറയും; നന്‍മ പ്രതീക്ഷിക്കുന്നവനെ മുന്നിട്ട് വരൂ. തിന്‍മ പ്രതീക്ഷിക്കുന്നവനെ പിന്തിരിയൂ (നബി വചനം)


-അബൂബക്കര്‍ സഅദി നെക്രാജെ

Tags

Below Post Ad