കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

 


പാലക്കാട്: പി. സരിനു പിന്നാലെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാലക്കാട്ടു നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു. വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു.

പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർ.എസ്.എസും തമ്മിലുണ്ടെന്നും ഇതിന്‍റെ രക്തസാക്ഷിയാണ് കെ. മുരളീധരൻ എന്നും ഷാനിബ് പറഞ്ഞു. 

ഈ കരാറിന്‍റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു സി.പി.എം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഉമ്മൻ ചാണ്ടി സാറ് പോയ ശേഷം നമ്മളെ കേൾക്കാൻ ആരുമില്ലെന്ന് വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. പരാതി പറയുമ്പോൾ കേൾക്കാൻ ആരുമില്ല. ആ ഉമ്മൻ ചാണ്ടി സാറിന്‍റെ പേരിൽ ഇവർ നടത്തുന്ന നാടകങ്ങൾ കണ്ട് സഹികെട്ടിട്ടാണ് ഇപ്പോൾ ഇതെല്ലാം തുറന്ന് പറയാൻ തയാറായത്. 


ഞാൻ മാത്രമല്ല, എന്‍റെ പിന്നിൽ ഒരു പാട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഇങ്ങനെ പയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഉപതെരെഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കും. കോൺഗ്രസ് വിജയിക്കണമെന്ന്ആഗ്രഹിക്കുന്നില്ല. ഡോ.പി.സരിനെ പിന്തുണക്കും. സിപിഎമ്മിലോ മറ്റേതെങ്കിലും പാ‍ർട്ടിയിലോ ഇപ്പോൾ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി. 

Below Post Ad