പാലക്കാട്  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ.കെ ഷാനിബ്

 


പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ.കെ ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്ന് ഷാനിബ് പറഞ്ഞു.

 ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും, കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും തോല്‍പ്പിക്കുമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേതൃത്വം ഇടപെട്ടാലും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വടകര എംപി ഷാഫി പറമ്പിലിനുമെതിരെയും ഷാനിബ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

വി ഡി സതീശന് ധാര്‍ഷ്ട്യമാണെന്നും സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് സതീശന്‍ കേള്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രിയാകാന്‍ സതീശന്‍ എല്ലാവരെയും ചവിട്ടിമെതിക്കുന്നെന്നും ഷാനിബ് പറഞ്ഞു.

'ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റായ സതീശന്‍ പാലക്കാട് പരാജയപ്പെടും. അധികാരത്തിന്റെ ഭ്രമം മൂത്ത് ഓരോരുത്തരെ ചവിട്ടി മെതിച്ച് മുഖ്യമന്ത്രി ആവാനുള്ള ശ്രമത്തിലാണ് സതീശന്‍. 

നാല് വര്‍ഷക്കാലം തന്നെ പാര്‍ട്ടിയില്‍ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതാനും ആഴ്ച മുന്‍പ് കപ്പൂരില്‍ കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തത് ഞാനാണ്. ആളുകള്‍ നിലപാട് പറയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു. നിലപാട് പറയുമ്പോള്‍ നീ ഏതാ എന്ന സമീപനമാണ്', അദ്ദേഹം പറഞ്ഞു.

Below Post Ad