ചെർപ്പുളശേരി ഏഴുവന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും ശിക്ഷ. കൂടാതെ 4 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 വർഷം അധിക തടവ് അനുഭവിക്കണം.
നെല്ലായ എഴുവന്തല സ്വദേശി മണികണ്‌ഠനെ(30) യാണ് ശിക്ഷിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയാണ് ഇയാൾ. താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി ഗുരുതര ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കുകയായിരുന്നുവെന്നാണ് കേസ്.
അന്നത്തെ പോലീസ് ഇൻസ്പെക്ടർ എം.സുജിത് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 20 സാക്ഷികളെ വിസ്‌തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.