പട്ടാമ്പി - പാലക്കാട് സംസ്ഥാന പാതയിൽ ഒരു ജീവൻ കൂടി നിരത്തിൽ പൊലിഞ്ഞു. ഇന്ന് രാത്രി ഏഴ് മണിക്ക് കൂനത്തറ പാതിപ്പാറയിലുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വാടാനാംകുർശ്ശി വാടാനാംകുറുശ്ശി പട്ടാംതൊടി സുധാകരന്റെ ഭാര്യ ദിവ്യ (40) ആണ് ബസ്സിടിച്ച് മരിച്ചത്.
തൃശൂർ - ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വിണ യുവതിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരൻ മകന് പരിക്കേറ്റു.
അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ സംസ്ഥാന പാതയിൽ ബസുകൾ തടഞ്ഞു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
