ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായും,സംസാരിക്കുന്നുണ്ടെന്നും കുടുംബം.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടും തുടർന്ന് എമർജൻസി കെയർ നൽകാൻ സാധിച്ചതിനാലും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
മഅദനി ഇപ്പോൾ വിദഗ്ധ സംഘത്തിന്റെ ഒബ്സർവേഷനിൽ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ മകൻ സലാഹുദ്ദീൻ അയ്യൂബി അറിയിച്ചു.
വ്യാഴായ്ച വൈകീട്ടാണ് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റിയത്. യാത്രാവിലക്കുകളോടെ ബംഗളൂരുവിലെ സ്വകാര്യ വസതിയിൽ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ് ബുക്ക് പേജ് വഴിയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്നും മകൻ ഫേസ്ബുക്കിൽ കുറിച്ചു.
2014 മുതല്‍ സുപ്രീം കോടതി അനുവദിച്ച നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅദനി. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.