പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത്. കേസിൽ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണെന്ന് ആസിയ മൊഴി നൽകിയത്. ഒരു വർഷത്തോളമായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.
എന്നാൽ കുഞ്ഞുള്ള വിവരം ഇവർ കാമുകനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം കാമുകൻ അറിഞ്ഞതോടെ തർക്കമായതായി പൊലീസ് പറയുന്നു. കാമുകൻ തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ നിന്നും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് സമയത്ത് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന് പറഞ്ഞു. ഇതോടെ പോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
മൂന്നുവയസ്സുകാരനെ അമ്മ കൊന്നത്ഷാളുകൊണ്ട് കഴുത്തുഞെരിച്ച്
എലപ്പുള്ളിയിലെ ചുട്ടിപ്പാറയിൽ മൂന്നുവയസ്സുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത് ഷാളുപയോഗിച്ച് കഴുത്തുഞെരിച്ചെന്ന് പോലീസ്. സുഹൃത്തിനോടൊപ്പം ജീവിക്കാൻവേണ്ടിയാണ് കൃത്യം നടത്തിയതെന്നും കൊലപാതകത്തിൽ വീട്ടുകാർക്കോ സുഹൃത്തിനോ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കസബ ഇൻസ്പെക്‌ടർ എൻ.എസ്. രാജീവ് പറഞ്ഞു.
ബുധനാഴ്ച ആസിയയെ കൊലനടത്തിയ ചുട്ടിപ്പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു