സുഹൃത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥനാനിരതനായി കവി പരത്തുള്ളി രവീന്ദ്രൻ


എടപ്പാൾ അങ്ങാടി സ്വദേശിയായ കല്ലിങ്ങൽ കെ.സി.മുഹമ്മദുപ്പ എന്ന സുഹൃത്തിന്റെ ഖബറിടം സന്ദർശിച്ച് പ്രാർത്ഥനാനിരതനായി  ഗാനരചയിതാവും തിരക്കഥാകൃത്തുമായ പരത്തുള്ളി രവീന്ദ്രൻ. 

ഏറെ നാളായി മനസിൽ കൊണ്ട് നടന്ന ആവശ്യവും ആഗ്രഹവുമായിരുന്നു കെ.സി.മുഹമ്മദിന്റെ ഖബറിടം സന്ദർശിക്കുക എന്നത്. 78 വയസ് പിന്നിട്ട് തന്റെ ആഗ്രഹം നീട്ടികൊണ്ട് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയാണ് പള്ളി കമ്മിറ്റി ഭാരവാഹികളുടെ അനുമതിയോടെ കെ.സി.യുടെ ഖബറിടത്തിലെത്തി പ്രാർത്ഥിച്ചത്. 

തന്റെ യൗവനകാലത്ത് ഒരു ഇലയിൽ നിന്നു പോലും ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്ന പരതുള്ളി രവീന്ദ്രനും, കെ.സി മുഹമ്മദും ജാതി മത വർണ്ണവർഗ്ഗ ചിന്തകൾക്കതീതമായി സൗഹൃദം മനസിൽ സൂക്ഷിച്ചിരുന്നു.

1977ൽ ഇറങ്ങിയ പല്ലവി എന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ച പരതുള്ളി രവീന്ദ്രൻ സിനിമയിൽ സോമൻ അവതരിപ്പിച്ച കഥാപാത്രത്തിന് ജന്മം നൽകാൻ കെ.സിയെയാണ് മാതൃകയാക്കിയത്.

ഇന്ന് ലോകത്ത് നടക്കുന്ന ജാതി വർഗ്ഗ രാഷ്ട്രീയ കൊലപാതകങ്ങൾ കാണുമ്പോൾ മനസ് വേദനിക്കുകയാണെന്നും രക്തത്തിനു വേണ്ടി ദാഹിക്കുന്നവർക്കു വേണ്ടി തന്റെ രക്തം നൽകി തൃപ്തിപ്പെടുത്താൻ തയ്യാറാണെന്നും തന്നെയും കെ.സി യെയും പോലെ സൗഹൃദം മനസിൽ സൂക്ഷിക്കുന്നവർ ഇനിയും സമൂഹത്തിൽ വേണം എന്ന ചിന്തയാണ് താൻ കെ.സി മുഹമ്മദിന്റെ ഖബറിടം തേടിയെത്തിയതെന്നും പരതുള്ളി രവീന്ദ്രൻ പറഞ്ഞു.

പല്ലവി എന്ന സിനിമയിലെ ''ദേവീക്ഷേത്രനടയിൽ ദീപാരാധനാ വേളയിൽ'' എന്ന ഒറ്റ ഗാനത്തിലൂടെ തന്നെ പരതുള്ളി രവീന്ദ്രൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗാന രചയിതാവാണ്. യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതും ഈ ഗാനമാണ്.

 പിന്നീട് പരതുള്ളി രവീന്ദ്രൻ ചുണക്കുട്ടികൾ എന്ന ചിത്രത്തിനു വേണ്ടിയും വരികൾ എഴുതിയിട്ടുണ്ട്. നാടകത്തിലും റേഡിയോയിലും അദ്ദേഹം പ്രവർത്തിച്ചു. നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരൻ, കവി എന്നീ നിലകളിലും പ്രശസ്തനായെങ്കിലും കെ.സി.മുഹമ്മദുപ്പയുമൊത്തുള്ള സൗഹൃദം അദ്ദേഹം എന്നും മനസിൽ സൂക്ഷിച്ചിരുന്നു.

Tags

Below Post Ad