പാലക്കാട് ശ്രീനിവാസൻ വധം: പ്രതികൾ എത്തിയ ബൈക്ക് കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തി.ആർ.എസ്.എസ് ഭാരവാഹിയായിരുന്ന പാലക്കാട് ശ്രീനിവാസനെ വധിച്ച കേസിൽ പ്രതിയായ ഒലവക്കോട് കാവിൽപ്പാട് സ്വദേശി ഫിറോസ് (33) ഉപയോഗിച്ച ബൈക്ക് ആണ് പട്ടാമ്പി കൊടുമുണ്ട പുഴയോരത്തു നിന്ന് കണ്ടെത്തിയത്. കൊലപാതക സമയത്ത് ഫിറോസ് ധരിച്ച പാന്റ്‌സും കണ്ടെത്തി.
ഇന്ന് കണ്ടെത്തിയ ബൈക്ക് പൊളിച്ച് കളഞ്ഞതായി പ്രതികൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ഉപയോഗിച്ച ബൈക്കിന് പകരം മറ്റൊരു ബൈക്കാണ് പൊളിക്കാൻ കൊടുത്തിരുന്നതെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. ബൈക്ക് പൊളിക്കാൻ വാങ്ങിയ ആക്രിക്കടക്കാരനെയും നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.
പ്രതികളെ ചൊവ്വാഴ്ചയും കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പ്രതികളായ അബ്‌ദുൾ റഹ്മാൻ എന്ന അദ്രു (20), ഫിറോസ് (33) എന്നിവരെ ബി.ഒ.സി റോഡ് പള്ളിത്തെരുവിലും കാവിൽപ്പാടും എത്തിച്ച് തെളിവെടുത്തിരുന്നു.
അദ്രുവിനെ കഴിഞ്ഞയാഴ്‌ച കല്ലേക്കാട് ക്വാറിക്ക് സമീപത്ത് എത്തിച്ചും തെളിവെടുത്തു. അവിടെനിന്ന് കണ്ടെടുത്ത കൊടുവാളിൽ രക്തക്കറയുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും മറ്റും പങ്കെടുത്ത 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.