ആനക്കര: വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിക്കാനൊരുങ്ങി ആനക്കരയുടെ ഗിന്നസ് സൈതലവി.
ആനക്കര സ്വദേശിയായ സൈതലവി നേരത്തെ വിവിധ പ്രകടനങ്ങളിലൂടെ ആറ് ഗിന്നസ് റെക്കോഡിന് ഉടമയാണ്. രണ്ട് റെക്കോർഡുകൾ എവിഡൻസ് വെരിഫിക്കേഷനുവേണ്ടി ലണ്ടനിലെ ഗിന്നസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുമുണ്ട്.
ഇഷ്ടികകൾക്കിടയിൽ നിരത്തിവെച്ചിരിക്കുന്ന പെൻസിലുകൾ ഒരു മിനിറ്റിൽ കൈകൊണ്ട് അടിച്ചുതകർക്കുന്ന ‘മോസ്റ്റ് പെൻസിൽസ് സ്നാപ്ഡ് വിത്ത് കരാട്ടെ ചോപ്പ് ഇൻ വൺ മിനിറ്റ്’ എന്ന ഇനത്തിലൂടെയാണ് അടുത്ത ഗിന്നസ് റെക്കോർഡിനൊരുങ്ങുന്നത്.
നിലവിൽ ഒരു മിനിറ്റിൽ 164 പെൻസിലുകൾ കൈകൊണ്ടുതകർത്ത വിദേശ പൗരനാണ് ഈ റെക്കോഡിന് ഉടമ. എന്നാൽ, ആനക്കര ഡയറ്റ് ലാബിൽവെച്ചുനടന്ന പ്രകടനത്തിൽ സൈതലവി ഒരു മിനിറ്റിൽ 215 പെൻസിലുകൾ തകർത്ത് റെക്കോർഡ് മറികടന്നു.
ഐ.ഡി.എസ്.ഡി.കെ. ഇന്റർനാഷണൽ ആൻഡ് ജപ്പാൻ കരാട്ടെ ഡു ഇന്റർനാഷണലിന്റെ നേതൃത്വത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകടനം നടന്നത്.
ആനക്കര ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ശശിധരൻ, സീനിയർ ലക്ചറർമാരായ ഡോ. വി.ടി. ജയറാം, പി. മുകുന്ദൻ, ടി.എം. സഫീന ബീഗം, പ്രധാനാധ്യാപകൻ എം.സി. മനോജ്, എം.പി. സതീഷ് എന്നിവർ നേതൃത്വം നൽകി.
ഗിന്നസ് പ്രകടനത്തിന്റെ വീഡിയോ എവിഡൻസും ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷിപത്രവും ലണ്ടനിലെ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ആസ്ഥാനത്തേക്ക്, അവരുടെ വെരിഫിക്കേഷന് അയച്ചതിനുശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമാണ് റെക്കോർഡ് പ്രഖ്യാപിക്കുക.