കുറ്റിപ്പുറത്ത് 21 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.


 കുറ്റിപ്പുറം : കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി.ഗൂഡല്ലൂര്‍ സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരെയാണ് കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപത്തുനിന്നും 21.5 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്.

മലപ്പുറം എസ്.പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിന് സമീപത്തായി വാഹന പരിശോധന നടത്തിയത്.






തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള റിറ്റ്‌സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച 11 പാക്കറ്റുകള്‍ കണ്ടെടുത്തു.

മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം 4 ഗ്രൂപ്പായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധന തുടങ്ങി.




ഇതിനിടെ വന്ന റിറ്റ്‌സ് കാര്‍ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്‍ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പര്‍ ഊരിനോക്കിയതില്‍ 5 പാക്കറ്റുകളും കണ്ടെത്തി.


ഇവര്‍ വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴി നല്‍കി. ഇവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പു കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.

Below Post Ad