ധൈര്യത്തിന്റെ പ്രതീകം; ആഗ്രഹിച്ചതെല്ലാം എത്തിപ്പിടിച്ച സന്തോഷത്തിൽ  നിഷ ബര്‍ക്കത്ത്.


 

ദുബൈ: ധൈര്യത്തിന്റെ പ്രതീകമായി ഈ മലയാളി യുവതി. ആഗ്രഹിച്ചതെല്ലാം എത്തിപ്പിടിച്ച സന്തോഷത്തിലാണ് നാഗലശ്ശേരി സ്വദേശി നിഷ ബര്‍ക്കത്ത്.

 ചെറുപ്പം തൊട്ട് വളയത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറിയതാണ് നിഷയുടെ വിജയത്തിന് പിന്നിലെ കാരണം. കേരളത്തിലാദ്യമായി ഹസാര്‍ഡ്സ് ലൈസന്‍സ് നേടിയ വനിതയായ ഡെലിഷ ഡേവിസിനുശേഷം ആ നേട്ടം കൈവരിക്കുന്ന വനിതയായി നിഷ. 

ഇരുചക്രവാഹനം മുതല്‍ ടാങ്കറിന്റെയും ടോറസ്സിന്റയും ഹസാര്‍ഡ്സ് വാഹനങ്ങളുടെയുമെല്ലാം വളയങ്ങള്‍ സ്വന്തം കൈവെള്ളയിലൊതുക്കിയ മിടുക്കി ഗള്‍ഫിലെത്തി ഹെവി വെഹിക്കിള്‍ ലൈസന്‍സും സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

14ാം വയസ്സില്‍ സഹോദരന്റെ മോട്ടോര്‍ സൈക്കിളോടിച്ചാണ് വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിലേക്കുള്ള നിഷയുടെ യാത്ര ആരംഭിക്കുന്നത്. 18 വയസ്സു കഴിഞ്ഞതോടെത്തന്നെ ബൈക്കും കാറും ഓട്ടോയുമെല്ലാം നിഷയുടെ കൈകളില്‍ ഭദ്രമായി. കൂടുതല്‍ വലിയ വണ്ടികളുടെ വളയം പിടിക്കുകയെന്ന മോഹത്തെ മുറുകെപ്പിടിച്ച് നിഷ കുതിച്ചു. 

25ാം വയസ്സില്‍ ഹസാര്‍ഡ്സ് വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സ് കിട്ടി. ഇതോടെ ജീവിതത്തിന്റെ ഗതിമാറി. ടാങ്കര്‍ ലോറി, പെട്രോളിയം ചരക്കു വാഹനങ്ങള്‍ എന്നിവയെല്ലാമായി പോയ നിഷയെ ആളുകള്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. എതിര്‍പ്പുകളെയെല്ലാം സുരക്ഷിത ഡ്രൈവിങ്ങിലൂടെ നിഷ മറികടന്നു.

മണ്ണാര്‍ക്കാടുള്ള മൈന കണ്‍സ്ട്രക്ഷന്‍സ് ഉടമ അഷ്റഫും ഡ്രൈവര്‍ രതീപും ടോറസിന്റെ താക്കോല്‍ നല്‍കിയപ്പോളും നിഷയ്ക്ക് അമ്പരപ്പൊന്നുമുണ്ടായില്ല. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഡ്രൈവറായിരിക്കേയാണ് വിദേശ കമ്പനികളില്‍നിന്ന് അവസരം ലഭിച്ചത്.

ദുബായിലെത്തി യു.എ.ഇ. ഹെവി വെഹിക്കിള്‍ ലൈസന്‍സ് കരസ്ഥമാക്കാനും നിഷയ്ക്ക് അധികം പണിപ്പെടേണ്ടി വന്നില്ല. ഇപ്പോള്‍ മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.

വിവാഹബന്ധം വേർപിരിയേണ്ടി വന്ന വെല്ലുവിളിയുണ്ടായിട്ടും അഞ്ച് വയസ്സുള്ള ഐഷ നസ്രിന്റെ മാതാവായ ബർക്കത്ത് തളർന്നില്ല. 

വാഹനമോടിക്കാനുള്ള കമ്പത്തെ ആദ്യമൊക്കെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട്‌ പിന്തുണ നൽകുകയായിരുന്നു. 

നാഗലശേരി കിളിവാലൻകുന്ന് വളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ ഹമീദിന്റെയും ഹഫ്സത്തിന്റെയും നാലു മക്കളിൽ മൂന്നാമത്തെയാളാണ്  നിഷ ബർക്കത്ത്

Below Post Ad