എൺപതിൻ്റെ നിറവിൽ കൂറ്റനാടിൻ്റെ ജനകീയ ഡോക്ടർ വി.സേതുമാധവൻ


അരനൂറ്റാണ്ടിലധികമായി കൂറ്റനാട്ടുകാരുടെ ജനകീയ ഡോക്ടറാണ് വി. സേതുമാധവൻ. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഏതുസമയത്തും എന്തസുഖം വന്നാലും സേതുമാധവൻ ഡോക്ടർ ഉണ്ടെന്നത് അവർക്ക് ആശ്വാസവും ധൈര്യവുമാണ്. ആതുരപരിചരണ രംഗത്തെ മൂന്നരപ്പതിറ്റാണ്ടോളം ഡോക്ടർ ചെലവിട്ടത് തൃത്താലമേഖലയിലാണ്. 16 വർഷമായി കൂറ്റനാട് കേന്ദ്രീകരിച്ച് മുഴുവൻ സമയവും പാലിയേറ്റീവ് കെയർ സേവനത്തിൽ സജീവമാണ് അദ്ദേഹം. മേയ് 11-ന് എൺപതാം പിറന്നാളിലേക്ക് കടക്കുകയാണ് ഡോ. വി. സേതുമാധവൻ.

സാധാരണ കുടുംബത്തിൽനിന്ന് സ്വന്തം പരിശ്രമത്തിലൂടെ ഡോക്ടർ പദവിയിലേക്കുയർന്നയാളാണ് വി. സേതുമാധവൻ. പൊന്നാനി വെങ്ങാലിൽ വീട്ടിൽ അച്യുതന്റെയും മാധവിയുടെയും 12 മക്കളിൽ എട്ടാമനായാണ് 1943-ൽ സേതുമാധവൻ ജനിച്ചത്. അച്ഛൻ ബസ് കണ്ടക്ടറായിരുന്നു.

 പൊന്നാനി എലിമെന്ററി സ്‌കൂൾ, എ.വി.എം. ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും നേടി. പാവപ്പെട്ടവർക്ക് തുണയാവുന്ന ഡോക്ടറായി മാറണമെന്നായിരുന്നു ആഗ്രഹം. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ഡി.സി.എച്ചും (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത് കോഴ്‌സ്) നേടി.

🔺 ആതുരമേഖലയിൽ.

1972ലാണ് ഡോക്ടറായി സേവനം തുടങ്ങുന്നത്. വയനാട് സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ആദ്യസേവനമനുഷ്ഠിച്ചു. തരിയോട്ടുനിന്ന് അഞ്ചുകിലോമീറ്റർ നടന്നാണ്  ആശുപത്രിയിലെത്തിയിരുന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. നാട്ടുകാരോട് കുശലം പറഞ്ഞും ആരോഗ്യവിവരങ്ങൾ ആരാഞ്ഞുമായിരുന്നു നടത്തം. ഇവരൊക്കെ ചികിത്സക്കായി പിന്നീട് ആശുപത്രിയിലുമെത്തും. വയനാട്ടിലെ ജോലിക്കിടെ ഗോത്രവർഗ മേഖലയിലടക്കം വീടുകളിലെത്തിയാണ് പ്രസവക്കേസുകളടക്കം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രസവങ്ങൾ വീടുകളിലെത്തി എടുത്തതായി ഡോക്ടർ ഓർക്കുന്നു.

 അടിയന്തരാവസ്ഥക്കാലത്ത് മുക്കം സർക്കാർ ആശുപത്രിയിലായിരുന്നു. അക്കാലത്താണ് കോഴിക്കോട്ടുകാരിയായ ശ്രീലതയെ വിവാഹം കഴിക്കുന്നത്. അക്കാലത്ത് മുക്കം മൊയ്തീൻ (ബി.പി. മൊയ്തീൻ) ആത്മാർഥസുഹൃത്തായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. 1979-ലാണ് തൃത്താല സർക്കാർ ആശുപത്രിയിലേക്ക് സ്ഥലം മാറിയെത്തുന്നതും 'തൃത്താലക്കാരനാ'യി മാറുന്നതും.

🔺 പോസ്റ്റ്‌മോർട്ടങ്ങളുടെ ഓർമകൾ

തൃത്താലയിൽ ഡോക്ടറായി എത്തിയശേഷം നിരവധി പോസ്റ്റ്‌മോർട്ടങ്ങൾക്ക് നേതൃത്വം നൽകി. 'ആറുവർഷത്തിനിടയിൽ 200-ലധികം പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ട്, അതൊക്കെ ഓർക്കുമ്പോൾ കൗതുകവും പേടിയും തോന്നുന്നു' ഡോക്ടർ പറയുന്നു. പഴകിയ അജ്ഞാത മൃതദേഹം കണ്ടെത്തുമ്പോൾ സ്ഥലത്തുവെച്ചാണ് പോസ്റ്റ്‌മോർട്ടം ചെയ്യുക. ഈ സാഹചര്യങ്ങളിലൊക്കെ പോലീസിന് ഏറെ സഹായകരമായിരുന്നു സേതുമാധവൻ ഡോക്ടറുടെ സേവനം. തൃത്താലയിൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. കുഷ്ഠരോഗം, പോളിയോ, വസൂരി എന്നിവയുടെ നിർമാർജനത്തിനും മുൻനിരപോരാളിയായി. 

🔺പാലിയേറ്റീവ് രംഗത്തേക്ക്

1998 -ലാണ് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് വിരമിച്ചത്. തുടർന്ന് വീട്ടിൽത്തന്നെ പരിശോധന തുടങ്ങി. സൗജന്യമായാണ് കൂടുതലും സേവനം നൽകിയിരുന്നത്. പാവപ്പെട്ടവർക്ക് വണ്ടിക്കൂലിയടക്കം ഡോ. സേതുമാധവൻ നൽകും. 2007-ലാണ് കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ഡോക്ടറടക്കമുള്ളവർ ചേർന്ന് രൂപവത്കരിച്ചത്. വീട്ടിലെ പരിശോധന കഴിഞ്ഞാൽ എല്ലാദിവസവും ഡോക്ടർ പാലിയേറ്റീവ് ക്ലിനിക്കിലെത്തും. വൃദ്ധസദനത്തിലെത്തി സൗജന്യ പരിശോധന നടത്തും. ‘ക്യാപ്റ്റൻ ലക്ഷ്മി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റി’ന്റെയും സജീവപ്രവർത്തകനാണ്. 

ഡോക്ടറെ ആദരിക്കുന്നതിനായി എൺപതാം പിറന്നാൾ വേളയിൽ വിപുലമായ അശീതി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ. മുൻ എം.എൽ.എ. വി.കെ. ചന്ദ്രൻ ചെയർമാനായും പി.ആർ.വിജയരാഘവൻ ജനറൽ കൺവീനറും മോഴിക്കുന്നം ബ്രഹ്മദത്തൻ ഖജാൻജിയുമായുള്ള കമ്മിറ്റിയാണ് മേയ് 11-ന് ആഘോഷപരിപാടികൾ നടത്തുന്നത്.

ഫിസിയോതെറാപ്പിസ്റ്റായ ബിൻസി,അഡ്വ. ഷാൻസി, എം.സി.എ. ബിരുദധാരി നിംസി എന്നിവർ മക്കളും ജയറാം, നന്ദകുമാർ, മനോജ് എന്നിവർ മരുമക്കളുമാണ്.

Tags

Below Post Ad