പഠനവും ജോലിയും ഒരുമിച്ച്, ഒടുവിൽ മരണത്തിലും; നൊമ്പരമായി റിയാദിലെ മലയാളികളുടെ വിയോഗം.


റിയാദിൽ തീപിടിത്തത്തിൽ മരിച്ച  വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീമും (31) മലപ്പുറം മേൽമുറി സ്വദേശി നൂറേങ്ങൽ കാവുങ്ങൽതൊടിയിൽ ഇർഫാൻ ഹബീബും (33) സഹപ്രവർത്തകരും ഉറ്റ കൂട്ടുകാരുമായിരുന്നു.

നാട്ടിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഗൾഫിലേയ്ക്ക് വരാൻ ഇരുവർക്കും അവസരം ലഭിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ, സ്വപ്നങ്ങൾ തകിടം മറിച്ച് മരണം അവരെ തട്ടിയെടുത്തതായി സഹപ്രവർത്തകർ പറഞ്ഞു. ഇരുവരുടെയും മരണം ഞെട്ടലോടെയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും സൗദിയിലെ പ്രവാസി സമൂഹവും ശ്രവിച്ചത്. 

റിയാദ് ഖാലിദിയയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞു.


വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ അബ്ദുൽ ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ എത്തിയത്.ഹക്കീമിനു പുറമെ, മലപ്പുറം മേൽമുറി കാവുങ്ങത്തൊടി ഇർഫാനും തീപിടിത്തത്തിൽ മരിച്ചിരുന്നു.

ജോലിക്കാർക്കു  വേണ്ടി താത്കാലികമായി നിര്‍മിച്ച മുറിയിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.

മലയാളികൾക്കു പുറമേ രണ്ടു തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തൊഴിലാളികളാണ് മരിച്ചത്.

മധുര സ്വദേശി സീതാറാം രാജഗോപാല്‍, ചെന്നൈ സ്വദേശി കാര്‍ത്തിക്, ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍, മുംബൈ സ്വദേശി അസ്ഹര്‍ അലി എന്നിവരാണ് മരിച്ച മറ്റുള്ളവരെന്നു തിരിച്ചറിഞ്ഞു.

എല്ലാവരും പെട്രോൾ പമ്പിൽ പുതുതായി ജോലിക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരിൽ ചിലർക്ക് ഇഖാമ ലഭിച്ചത്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്

Below Post Ad