മകളെ പെണ്ണ് കാണാനെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു


 

തിരൂർ: പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ.

പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫിനെയാണ് (49) നാട്ടുകാര്‍ പിടികൂടി തിരൂർ പൊലീസിലേല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വെട്ടം പച്ചാട്ടിരി കോട്ടേക്കാട് സ്വദേശിനി ചാലക്കപ്പറമ്പില്‍ സരസ്വതിയുടെ വീട്ടിലാണ് അഷ്റഫ് പെണ്ണുകാണാനെന്ന വ്യാജേനെയെത്തിയത്. മകളെ പെണ്ണ് കാണാന്‍ വന്നതാണന്നും കുടിക്കാന്‍ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്ക് കയറി.

 വയോധികയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനിടെ രണ്ട് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളം വെച്ചതോടെ നാട്ടുകാർ ഓടികൂടി യുവാവിനെ പിടികൂടി.

തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തിരൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഇതിന് മുൻപ് ഇയാൾ സുഹൃത്തിനായി പെണ്ണുകാണാനെത്തിയിരുന്നു. 

വീട്ടില്‍ വയോധിക തനിച്ചാണന്നുള്ള സാഹചര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് ഇയാൾ വീണ്ടും വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി വന്ന ഇരുചക്ര വാഹനത്തിന്‍റ നമ്പർ വ്യാജമാണന്നും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Tags

Below Post Ad