തിരുവനന്തപുരം: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷമാണ് ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കുമെന്ന പ്രഖ്യാപനം.
ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ നരേന്ദ്രമോദിയാണ് ഔദ്യോഗികമായി അറിയിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സദസിലുള്ളവര്‍ മോദിയുടെ പ്രഖ്യാപനം ഏറ്റുവാങ്ങിയത്.
പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കൊപ്പം അംഗദ് പ്രദാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരും ഉണ്ടാകും. സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യേമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.
സഞ്ചാരികളെ അവതരിപ്പിക്കാനായത് അഭിമാനകരമയ നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഗഗന്‍ യാത്രാസംഘത്തെ കണ്ടതും സംസാരിക്കാനായും ഭാഗ്യം. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവന്‍ ആശംസകളും നിങ്ങള്‍ക്കൊപ്പമെന്ന് നരേന്ദ്ര മോദി പറഞ്ഞു.