ജനപ്രിയ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

 


മുംബൈ> രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് (72) അന്തരിച്ചു. രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി സിനിമയ്ക്കും ഗസല്‍ സംഗീത ശാഖയിലെ ജനപ്രിയ ധാരയ്ക്കും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു.


'ചിത്തി ആയി ഹേ', 'ജീയേ തോ ജീയേ കൈസേ', ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍, 'ഔര്‍ ആഹിസ്ത കിജിയേ ബാത്തേന്‍', 'നാ കജ്രേ കി ധര്‍' ആയിയേ ബാരിഷോം കാ മോസം എന്നിവ പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളില്‍ ചിലതാണ്.

 നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി. അവ ലോകമെമ്പാടും സംഗീതകച്ചേരികളില്‍ അവതരിപ്പിച്ചു ഹൃദയം കവര്‍ന്നു. ആര്‍ദ്രമായ ആലാപന ശൈലിയും ശബ്ദവും ആരാധകര്‍ സ്വന്തമായി കരുതി ആരാധിച്ചു. 2006ലാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചത്.

1951 മെയ് 17ന് ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരില്‍ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ഒരു ജമീന്ദാര്‍ കുടുംബത്തിലാണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ് - ജിതുബേന്‍ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പങ്കജ്. 

ബോംബെയിലെ സെന്റ് സേവിയേഴ്‌സ് കോളേജിലായിരുന്നു പഠനം. ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ശ്രദ്ധനേടിയത്.

Below Post Ad