കൊടുങ്ങല്ലൂർ : 45 വർഷംമുൻപ് ഒരേ ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ എടവിലങ്ങ് മാതിയേഴത്ത് റാഫി(60) മനം നിറഞ്ഞ് പാടി. പക്ഷേ ഉണ്ണിമേനോൻ പാടി തന്റെ തലമുറയുടെ മനസ്സുതൊട്ട ആ ഗാനം പാടി മുഴുവനാക്കാൻ അദ്ദേഹത്തിനായില്ല
ക്ലാസ്‌മേറ്റ്സിന്റെ സന്തോഷം സങ്കടക്കണ്ണീരിലേക്ക് വഴിമാറ്റിക്കൊണ്ട് പാട്ടിനിടെ റാഫി കുഴഞ്ഞുവീണു. കൂട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഞായറാഴ്ച എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പൂർവവിദ്യാർഥിസംഗമത്തിനിടെയാണ് സംഭവം. സ്‌കൂളിലെ 80-81 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്‌മയായ ഓർമക്കൂടിന്റെ മൂന്നാമത് കുടുംബസംഗമമായിരുന്നു ഞായറാഴ്‌ച.
മസ്‌കറ്റിലായിരുന്ന റാഫി ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. പൂർവവിദ്യാർഥിസംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതുമുതൽ പഴയ കൂട്ടുകാരുമായി ഒത്തുചേരുന്നതിന്റെ സന്തോഷത്തിലായിരുന്നു റാഫി. രാവിലെത്തന്നെ സ്‌കൂളിലെത്തി എല്ലാവരെയും കണ്ട് സന്തോഷം പങ്കിട്ടു. ഒരു പാട്ടും പാടി. സംഗമത്തിൽ ഭാര്യയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
അതിനാൽ സ്‌കൂളിന് സമീപത്തെ വീട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ഒരു പാട്ടുകൂടി പാടിവരാമെന്ന് പറഞ്ഞ് വീണ്ടും സ്‌കൂളിലേക്ക് മടങ്ങി. ഉച്ചഭക്ഷണത്തിന് പിരിയുംമുൻപ് 12.30 ഓടെ റാഫി മൊബൈൽ ഓൺ ചെയ്ത് ഭരത്ഗോപി ചിത്രമായ ആരോരുമറിയാതെയിലെ വരികൾ നോക്കി പാടിത്തുടങ്ങി. എന്നാൽ, പകുതിയായപ്പോഴേക്കും കുഴഞ്ഞുവീഴാൻ തുടങ്ങിയ റാഫിയെ എല്ലാവരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഹിയയാണ് ഭാര്യ. മക്കൾ: റാഹിൽ, റിഹാൻ, റാനിയ. സഹോദരങ്ങൾ: ഫസൽ നജീബ്, ആസിഫ്, ഷഫീർ, ഹസീന. കബറടക്കം തിങ്കളാഴ്‌ച രാവിലെ ഒമ്പതിന് കാതിയാളം ജുമാമസ്ജിദ് കബർസ്ഥാനിൽ
