കൂറ്റനാട്: അമ്പത്തിയൊന്നാം പിറന്നാളിന് 51 കിലോമീറ്റർ ഓടി ആഘോഷത്തിൽ വ്യത്യസ്തത കണ്ടെത്തുകയാണ് കൂറ്റനാട് പിലാക്കാട്ടിരിക്കാരനായ ഫോറസ്റ്റ് റേഞ്ചോഫീസർ മണി. സദ്യവിളമ്പിയും കേക്ക് മുറിച്ചും പിറന്നാൾ ആഘോഷിക്കുന്നവർക്കിടയിൽ പെരിങ്ങോട്ടെ റണ്ണേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങൾ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. അംഗങ്ങളുടെ എത്രാമത്തെ ജന്മദിനമാണോ അത്രയും കിലോമീറ്റർ പ്രഭാതത്തിൽ ഓടണം.
പ്രഭാതസവാരിയിലെ സൗഹൃദത്തിൽ നിന്നാണ് 70-ലധികം അംഗങ്ങളുള്ള റണ്ണേഴ്‌സ് ക്ലബ്ബ് രൂപപ്പെട്ടത്. യുവാക്കളിൽ ആരോഗ്യബോധം വളർത്തിയെടുക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയിൽനിന്ന് പൂർണമായും അകറ്റുക, തൊഴിലവസരങ്ങളുടെ ഭാഗമായി ആർമി, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾക്ക് അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
പെരിങ്ങോട് ഈവനിങ് ക്ലബ്ബ്, മൂളിപ്പറമ്പ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് എന്നിവയിലൂടെ വളർന്നുവന്ന അറിയപ്പെടുന്ന ഫുട്‌ബോൾ കളിക്കാരൻകൂടിയാണ് മണി. 16 തവണ ദേശീയ വനം കായികമേളയിൽ പങ്കെടുത്ത് കേരളത്തിനുവേണ്ടി ഫുട്‌ബോളിലും മധ്യ-ദീർഘദൂര ഓട്ടങ്ങളിലുമായി ഒമ്പതുസ്വർണവും ആറുവെള്ളിയും അഞ്ചുവെങ്കലവും നേടിയിട്ടുണ്ട്.
2014-ലെ സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി റേഞ്ചോഫീസർക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായിട്ടുള്ള ഇദ്ദേഹമിപ്പോൾ നല്ലൊരു ഫുട്‌ബോൾ പരിശീലകൻകൂടിയാണ്.
മണിയോടൊപ്പം ഗ്രൂപ്പിലെ മറ്റൊരംഗമായ 29-കാരൻ രാഗേഷിന്റെ പിറന്നാൾദിവസവും ഒന്നായി വന്നപ്പോൾ തീരുമാനത്തിൽ രാഗേഷും പങ്കാളിയാവാൻ തീരുമാനമായി. രണ്ടുപേരും കൂടി പെരിങ്ങോട് ഹൈസ്കൂളിൽനിന്ന് തുടങ്ങിയ ഓട്ടം കൂറ്റനാട്, പടിഞ്ഞാറങ്ങാടി, കപ്പൂർ, നീലിയാട്, വെള്ളിയാങ്കല്ല്, ചാലിശ്ശേരി തുടങ്ങി തൃത്താലയിലെ മിക്കപ്രദേശങ്ങളിലൂടെയും ഓടിയെത്തി തിരിച്ചുവന്ന് ഹൈസ്കൂൾ ഗ്രൗണ്ട് ഒരിക്കൽകൂടി വലംവെച്ചപ്പോൾ ഓടിയ ദൂരം 51 കിലോമീറ്റർ പൂർത്തിയായി. അഞ്ചുമണിക്കൂറും 56 മിനിറ്റുംകൊണ്ട് ഓട്ടം പൂർത്തിയാക്കി. രാഗേഷ് കറ്റശ്ശേരി 29 കിലോമീറ്റർ ദൂരം മൂന്നുമണിക്കൂർ 21 മിനിറ്റുകൊണ്ട് പിന്നിട്ടു.