കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്.കോഴിക്കോട് സിറ്റി പൊലീസാണ് പ്രതിയെ പിടിച്ചത്.
കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടി ധരിക്കാനും ഡബിൾ ഗ്ലൗസ് ഉപയോഗിക്കാനും മുളക് പൊടി ഇടാനും പ്രചോദനമായത് സിനിമയാണെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം നടത്തിയത്