ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ച് തദ്ദേശഭരണമന്ത്രി എം.ബി രാജേഷ്.
മന്ത്രിമാർ ഗവർണറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. എന്നാൽ വളരെ പെട്ടെന്നുതന്നെ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഗവർണർക്കെതിരെ മൂന്ന് പോയിന്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിമർശനമായിരുന്നു എം.ബി. രാജേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് മന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു.
ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളിൽ അപാകതകളുണ്ടെന്ന് തോന്നിയതു കൊണ്ടാകണം പോസ്റ്റ് പിൻവലിച്ചതെന്നാണ് വിവരം.
"ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ജനാധിപത്യത്തിൽ ഗവർണറുടെ 'pleasure' എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം' അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്..." എന്നിങ്ങനെ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.