എടപ്പാൾ : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ മൂന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറക്കി വിട്ടതായി പരാതി. ഇതുസംബന്ധിച്ചു കെഎസ്ആർടിസി ജോയിന്റ് എംഡിക്കു പരാതി നൽകി.
എടപ്പാൾ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്തു നിന്ന് അവധിക്കു വീട്ടിലേക്കു വരാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ സ്വിഫ്റ്റിനു പകരം ഡീലക്സ് ബസാണു ലഭിച്ചത്. സ്ഥിരം സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന ഇവർ ബസ് മാറിയ വിവരം അറിയാതെ കാത്തുനിന്നു.
നിശ്ചിതസമയം കഴിഞ്ഞും ബസ് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോഴാണു ഡീലക്സ് ബസ് ആണെന്ന് അറിഞ്ഞത്.
എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ ഗോവിന്ദ ടാക്കീസിന് സമീപം സ്വിഫ്റ്റ് ബസ്സുകൾ നിർത്താറുണ്ടെന്നു കണ്ടക്ടറോടു പറഞ്ഞപ്പോൾ കുറ്റിപ്പുറം വരെയുള്ള ടിക്കറ്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നിർത്താൻ കഴിയില്ലെന്നുമുള്ള മറുപടിയാണു ലഭിച്ചത്.
ഡ്രൈവർ ബസ് നിർത്താൻ സന്നദ്ധനായെങ്കിലും കണ്ടക്ടർ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പുലർച്ചെ മൂന്നരയോടെ എടപ്പാൾ മേൽപാലം കഴിഞ്ഞ് ഇവരെ ഇറക്കി വിടുകയായിരുന്നു. പിന്നീട് പിതാവ് എത്തിയാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്.