പട്ടാമ്പി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു.
രണ്ട് ദിവസങ്ങളിലായി കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ 54 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്‍കി.പട്ടാമ്പിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
ബേക്കറികളിൽ നിന്ന്കേക്ക്, വൈന്‍ ഉള്‍പ്പെടെ 41 ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഇവയുടെ പരിശോധനാഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പുതുവത്സരം വരെ പരിശോധനകള്‍ തുടരുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ വി. ഷണ്മുഖന്‍ അറിയിച്ചു.
മൂന്ന് സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ. ഒ.പി നന്ദകിഷോര്‍, ടി.എച്ച് ഹിഷാം അബ്ദുള്ള, ഡോ. സി.കെ അഞ്ജലി, ഡോ. ഫിര്‍ദൗസ്, ഡോ. എ.എം ഹാസില, ടി.സി ശ്രീമ, എസ്. നയനലക്ഷ്മി, ആര്‍. ഹേമ, ഡോ. ജോബിന്‍ എ. തമ്പി, സി.പി അനീഷ, എ.വി വിനിത എന്നിവര്‍ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.